ഡിസംബർ മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെയും ജനുവരിയിൽ 0.1 ശതമാനത്തിന്റെയും വർധന കയറ്റുമതിയിൽ രേഖപ്പെടുത്തിയിരുന്നു

മുംബൈ: ഇന്ത്യയുടെ കയറ്റുമതിയിൽ നേരിയ ഇടിവ് ഫെബ്രുവരിയിൽ രേഖപ്പെടുത്തി. 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 ഫെബ്രുവരി മാസത്തിൽ 27.74 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്ന സ്ഥാനത്ത് ഇത്തവണ 27.64 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു.

ഡിസംബർ മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെയും ജനുവരിയിൽ 0.1 ശതമാനത്തിന്റെയും വർധന കയറ്റുമതിയിൽ രേഖപ്പെടുത്തിയിരുന്നു. ജനുവരിയിൽ രണ്ട് ശതമാനമാണ് ഇറക്കുമതിയിൽ വർധന ഉണ്ടായതെങ്കിൽ ഫെബ്രുവരിിയിൽ ഇത് ഏഴ് ശതമാനമായി.

ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരി മാസത്തിൽ വ്യാപാര കമ്മി വർധിച്ചു. 10.2 ബില്യൺ ഡോളറിൽ നിന്ന് 12.9 ബില്യൺ ഡോളറായാണ് വർധന. 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കയറ്റുമതിയിൽ 12.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്, മൂല്യം 255.9 ബില്യൺ ഡോളർ. അതേസമയം ഇറക്കുമതിയിൽ 23.1 ശതമാനം ഇടിവ് രേഖപ്പെടുത്തി, മൂല്യം 340.8 ബില്യൺ ഡോളർ. ഇതുമൂലം 13 വർഷത്തെ ഏറ്റവും കുറഞ്ഞ വ്യാപാരക്കമ്മിയാണ് ഏപ്രിൽ-ഫെബ്രുവരി കാലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്, 85 ബില്യൺ ഡോളർ.