ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങി; 40 വർഷത്തിന് ശേഷം ആദ്യം
2019-20 കാലത്ത് ഇന്ത്യ നാല് ശതമാനം വളർച്ച നേടിയ ശേഷമാണ് ജിഡിപി ചുരുങ്ങിയത്.
ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. അതേസമയം ജനുവരി-മാർച്ച് പാദവാർഷിക കാലത്ത് 1.6% വളർച്ച രേഖപ്പെടുത്തിയത് ആശ്വാസമായി. 2019-20 കാലത്ത് ഇന്ത്യ നാല് ശതമാനം വളർച്ച നേടിയ ശേഷമാണ് ജിഡിപി ചുരുങ്ങിയത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 2020-21 കാലത്ത് 135.13 ലക്ഷം കോടി രൂപയാണ്. 2019-20 കാലത്ത് 145.69 ലക്ഷം കോടി രൂപയായിരുന്നു. 40 വർഷത്തിന് ശേഷം ആദ്യമായാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചുരുങ്ങിയത്. 1979-80 കാലത്ത് ജിഡിപി അഞ്ച് ശതമാനമാണ് ചുരുങ്ങിയത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെമ്പാടും ഏർപ്പെടുത്തിയ ലോക്ക്ഡൗണാണ് ഇതിന് പ്രധാന കാരണമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ ജിഡിപി 24.4 ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ സാമ്പത്തിക പ്രവർത്തനങ്ങൾ രണ്ടാം പാദത്തോടെ ട്രാക്കിലായതാണ് ആകെ ജിഡിപി 7.3 ശതമാനം ചുരുങ്ങാൻ കാരണമായത്.
അതേസമയം രാജ്യത്തെ തൊഴിലില്ലായ്മ വർധിച്ചിട്ടുണ്ട്. 14.73 ശതമാനമാണ് തൊഴിലില്ലായ്മയെന്നാണ് മെയ് 23 ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്ക്. കൊവിഡ് രണ്ടാം വ്യാപനം തിരിച്ചടിച്ചെങ്കിലും ഈ സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥ തിരിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona