പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ കർമപദ്ധതി, മലേഷ്യൻ പാമോയിൽ ഇറക്കുമതി കുറയ്ക്കുക ലക്ഷ്യം
നിലവിൽ രാജ്യത്തെ ഉപഭോഗ ആവശ്യമായതിന്റെ 98 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്.
ദില്ലി: രാജ്യത്തെ പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാനുളള ദേശീയ കർമപദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ- നിക്കോബാർ എന്നിവടങ്ങൾ കേന്ദ്രീകരിച്ച് ഉൽപ്പാദനം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിൽ രാജ്യത്തെ ഉപഭോഗ ആവശ്യമായതിന്റെ 98 ശതമാനവും ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. മലേഷ്യ, ഇന്തോനേഷ്യ അടക്കമുളള രാജ്യങ്ങളിൽ നിന്നുളള പാമോയിലിന്റെ വിപണിയിലെ സ്വാധീനം കുറയ്ക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. എണ്ണപ്പന കർഷകർക്ക് നഷ്ടം സംഭവിക്കാത്ത രീതിയിലുളള വിലസ്ഥിരത നടപ്പാക്കും.
11,040 കോടി രൂപയുടെ പദ്ധതിയിൽ 8,844 കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കും. ബാക്കി തുക അതാത് സംസ്ഥാനങ്ങൾ വഹിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ എണ്ണപ്പന കൃഷി 10 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കുകയാണ് കർമപദ്ധതിയുടെ ലക്ഷ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona