കൊവിഡിന്റെ ഭാരവും ജനങ്ങൾക്ക്? നികുതി നിരക്ക് വർധിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്
അടുത്ത മാസം അവസാനത്തോടെ ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. എന്നാൽ കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല
ദില്ലി: കേന്ദ്ര ധനകാര്യ മന്ത്രി (Central Finance Minister) നിർമല സീതാരാമന്റെ (Nirmala Sitaraman) നേതൃത്വത്തിലുള്ള ജിഎസ്ടി (GST) സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചനകളിലാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബറിൽ ഈ സമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തും. നിലവിൽ അഞ്ച്, 12, 18, 28 എന്നിങ്ങനെയുള്ള നികുതി നിരക്ക് ഘടന. ഇതിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാനാണ് തീരുമാനം. അഞ്ച് ശതമാനം എന്നത് ആറാക്കാനും 12 എന്നത് 13 ആക്കാനുമാണ് ആലോചന.
അടുത്ത മാസം അവസാനത്തോടെ ഇത് സംബന്ധിച്ചുള്ള ശുപാർശ സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നാണ് വിവരം. എന്നാൽ കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അടുത്ത വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ പോകുമോയെന്ന് കാത്തിരുന്ന് കാണണം.
ഇന്ധന വിലയിലെ വർധന കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ഈ ഘട്ടത്തിൽ നികുതി ഘടനയിൽ മാറ്റം വരുത്തുന്നതും ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വില വർധിപ്പിക്കുന്നതും ജനത്തിന് ഇരട്ടി ബാധ്യതയാകും. അതേസമയം കൊവിഡിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും വലിയ വരുമാന നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ചെലവുകൾ ഭാരിച്ചിരിക്കുന്നതിനാൽ റവന്യൂ കമ്മി മറികടക്കാൻ വരുമാനം വർധിപ്പിച്ചേ മതിയാകൂ എന്ന നിലയിലാണ് സർക്കാരുകൾ.