പശ്ചിമേഷ്യയിലെ സംഘർഷം മൂലം പ്രധാന എണ്ണക്കപ്പൽ പാത അടച്ചതോടെ, ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചു. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ എത്തിക്കാനും പാചകവാതക ഉത്പാദനം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. രാജ്യത്ത് 74 ദിവസത്തേക്കുള്ള ഇന്ധന ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നു.

പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുകയും ആഗോള വിപണിയില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍, രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി തുടങ്ങി. റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണയും പാചകവാതകവും എത്തിക്കാനുള്ള കരാറുകള്‍ ഇന്ത്യ വേഗത്തിലാക്കി. ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിലപേശലുകളാണ് ഇപ്പോള്‍ നടക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് പ്രതിസന്ധി?

ഫെബ്രുവരി 28-ന് ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതോടെ ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ 'ഹോര്‍മുസ് കടലിടുക്ക്' ഇറാന്‍ അടച്ചു. ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഇതുവഴിയാണ് വന്നിരുന്നത്. പാത അടഞ്ഞതോടെ എണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്.

റഷ്യന്‍ എണ്ണയും അമേരിക്കയുടെ നിലപാടും

യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലിന് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇളവ് നല്‍കിയിട്ടുണ്ട്. കപ്പലുകളില്‍ കയറ്റിക്കഴിഞ്ഞ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് ഏപ്രില്‍ 19 വരെ അമേരിക്ക സമയം അനുവദിച്ചു. ഏകദേശം 6 കോടി ബാരല്‍ എണ്ണയാണ് ഏപ്രില്‍ മാസത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തുക. ഇറാനില്‍ നിന്നുള്ള എണ്ണയുടെ കാര്യത്തിലും സമാനമായ ചെറിയ ഇളവുകള്‍ ലഭിച്ചിട്ടുണ്ട്.

ഭയപ്പെടേണ്ടതില്ല; സ്റ്റോക്കുണ്ട്!

രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി.

74 ദിവസത്തെ കരുതല്‍: ഇന്ത്യയുടെ തന്ത്രപ്രധാന ശേഖരങ്ങളിലും ഓയില്‍ കമ്പനികളുടെ പക്കലുമായി 74 ദിവസത്തേക്കുള്ള ഇന്ധനം നിലവിലുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.

സംഭരണശേഷി: ഇന്ത്യയുടെ മൂന്ന് തന്ത്രപ്രധാന എണ്ണ സംഭരണികള്‍ നിലവില്‍ 66 ശതമാനത്തോളം നിറഞ്ഞുകഴിഞ്ഞു.

പാചകവാതകം: ഉല്‍പ്പാദനം കൂട്ടി

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും എല്‍പിജി ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ, പാചകവാതക ഉല്‍പ്പാദനം 25 ശതമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 33 കോടി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്നും പരിഭ്രാന്തരായി ബുക്ക് ചെയ്യേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.