18,090 കോടി രൂപയുടെ കപ്പല്‍ നിര്‍മ്മാണ സാമ്പത്തിക സഹായ നയത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നല്‍കി

ന്ത്യയെ ആഗോള കപ്പല്‍നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികളുമായി കേന്ദ്രം. ഇതിന്‍റെ ഭാഗമായി തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മെഗാ കപ്പല്‍നിര്‍മ്മാണ, അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനായി തീരദേശ ഭൂമി കണ്ടെത്തി. ആദ്യ പദ്ധതികളില്‍ ഒന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ മെഗാ കപ്പല്‍നിര്‍മ്മാണ കേന്ദ്രമായിരിക്കും. ദക്ഷിണ കൊറിയയുടെ എച്ച്ഡി ഹ്യുണ്ടായ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡുമായി (സിഎസ്എല്‍) സഹകരിച്ചാണ് 10,000 കോടി രൂപയുടെ പദ്ധതി സ്ഥാപിക്കുക. രാജ്യത്ത് അന്താരാഷ്ട്ര വ്യാപാരത്തിന് ആവശ്യമായ വലിയ കപ്പലുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത സംരംഭത്തിനുള്ള കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

ഈ പദ്ധതിക്കായി 18,090 കോടി രൂപയുടെ കപ്പല്‍ നിര്‍മ്മാണ സാമ്പത്തിക സഹായ നയത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നല്‍കി. 202526 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ വികസന ഫണ്ടിന് പുറമേയാണിത്. ഡ്രെഡ്ജിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ലോകോത്തര കപ്പല്‍ശാലകള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ മൂലധന പിന്തുണ നല്‍കുക എന്ന ലക്ഷ്യവുമായാണ് ഈ തുക നീക്കിവച്ചിരിക്കുന്നത്. 

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ കമ്പനികള്‍ ഇതിനകം പദ്ധതിയോട് താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആഗോള കപ്പല്‍നിര്‍മ്മാണ വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം നിലവില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. 2030 ഓടെ ഇന്ത്യയെ ഏറ്റവും മികച്ച 10 കപ്പല്‍നിര്‍മ്മാണ രാജ്യങ്ങളിലേക്കും 2047 ഓടെ മികച്ച 5 രാജ്യങ്ങളിലേക്കും എത്തിക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തന്നെ വിദേശ കപ്പലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇന്ത്യക്ക് സാധിക്കും.