മുന്നോട്ടുള്ള വെല്ലുവിളികള്‍ അമേരിക്കയുടെ പുതിയ താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനി നിര്‍ണായകം.

മേരിക്കയുടെ താരിഫ് ഭീഷണികള്‍ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) അപ്രതീക്ഷിത കുതിപ്പ് നടത്തി. 7.8% വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. റിസര്‍വ് ബാങ്കിന്റെ 6.5% വളര്‍ച്ചാ പ്രവചനത്തെ മറികടക്കുന്നതാണ് ഈ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ജിഡിപി വളര്‍ച്ച 6.7% ആയിരുന്നു. ശരാശരി 6.7% വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മറ്റ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി 47.89 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 44.42 ലക്ഷം കോടി രൂപയായിരുന്നു. 7.8% വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

മേഖല തിരിച്ചുള്ള പ്രകടനം

പ്രാഥമിക മേഖല: കൃഷിയും ഖനനവും ഉള്‍പ്പെടുന്ന ഈ മേഖല 2.8% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കൃഷി മാത്രം 3.7% വളര്‍ച്ച കൈവരിച്ചു. എന്നാല്‍, ഖനന മേഖലയില്‍ 3.1% ഇടിവുണ്ടായി.

ദ്വിതീയ മേഖല: ഉല്‍പാദന രംഗം ഉള്‍പ്പെടുന്ന ഈ മേഖല 7% വാര്‍ഷിക വളര്‍ച്ച നേടി. ഉല്‍പാദന മേഖല മാത്രം 7.7% വളര്‍ച്ച രേഖപ്പെടുത്തി.

തൃതീയ മേഖല: സേവന മേഖലയില്‍ 9.3% വാര്‍ഷിക വളര്‍ച്ചയുണ്ടായി. വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയവ 8.6% വളര്‍ന്നു. ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ 9.5% വളര്‍ച്ച നേടി.

വളര്‍ച്ചയ്ക്ക് പിന്നിലെ ഘടകങ്ങള്‍

കേന്ദ്രം ചെലവഴിക്കുന്ന തുക 52% വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണമായി. നിര്‍മ്മാണം, കൃഷി തുടങ്ങിയ മേഖലകളുടെ മികച്ച പ്രകടനവും ഇതിന് സഹായകമായി. കൂടാതെ, വ്യോമയാന ചരക്ക് ഗതാഗതം, ജിഎസ്ടി പിരിവ്, സ്റ്റീല്‍ ഉത്പാദനം എന്നിവയിലെല്ലാം വര്‍ധനവുണ്ടായി.

മുന്നോട്ടുള്ള വെല്ലുവിളികള്‍ അമേരിക്കയുടെ പുതിയ താരിഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ എങ്ങനെ ബാധിക്കുമെന്നതാണ് ഇനി നിര്‍ണായകം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പുതിയ നയങ്ങള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് റഷ്യന്‍ എണ്ണയുമായി ബന്ധപ്പെട്ട പുതിയ അധിക തീരുവകള്‍ കൂടി വന്നതോടെ 50% വരെയായി ഉയര്‍ന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 30 ബേസിസ് പോയിന്റിന്റെ കുറവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.