പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു, ഒരു യുഎസ് ഡോളറിന് 94.76 രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞു. വിദേശ നിക്ഷേപം പിൻവലിക്കുന്നതും ക്രൂഡ് ഓയിൽ വില വർധന 

മുംബൈ: രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്. ചരിത്രത്തിലാദ്യമായി ഒരു യുഎസ് ഡോളറിന് 94.76 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടന്നത്. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ രൂപയുടെ തകർച്ച തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ തന്നെ മൂല്യം 95-ന് താഴെയെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

Add Asianetnews as a Preferred SourcegooglePreferred

ഇറാൻ-ഇസ്രായേൽ യുദ്ധം ശക്തമായതോടെ ആഗോള വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നത് രൂപയ്ക്ക് വൻ തിരിച്ചടിയായി. യുദ്ധം മൂലം ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതും ക്രൂഡ് ഓയിൽ വില വർധിച്ചതും രൂപയുടെ മൂല്യമിടിവിന് ആക്കം കൂട്ടി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് 93 കടന്ന രൂപ, വെറും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 94.76-ലേക്ക് എത്തിയത് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാത്രം 2 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ വഷളായാൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യത. ഇത് രാജ്യത്ത് ഇറക്കുമതി ചെലവ് വർധിപ്പിക്കാനും അതുവഴി വിലക്കയറ്റത്തിന് കാരണമാകാനും സാധ്യതയുണ്ട്.