ഇന്ത്യ-പാക് സംഘർഷം: ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും ഇടിവിൽ

Synopsis
സെൻസെക്സ് 1.10 ശതമാനം ഇടിഞ്ഞ് 79,454.47 ലേക്ക് താഴ്ന്നു, നിഫ്റ്റി 1.10 ശതമാനം ഇടിഞ്ഞ് 24,008.00 ലും എത്തി.
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഇന്ത്യൻ ഓഹരി വിപണി കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് സെൻസെക്സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു, സെൻസെക്സ് 1.10 ശതമാനം ഇടിഞ്ഞ് 79,454.47 ലേക്ക് താഴ്ന്നു, നിഫ്റ്റി 1.10 ശതമാനം ഇടിഞ്ഞ് 24,008.00 ലും എത്തി. ഇന്നലെ രാത്രി വൈകി ഇന്ത്യൻ നഗരങ്ങൾക്ക് നേരെയുള്ള പാകിസ്ഥാൻ ആക്രമണത്തെ ഇന്ത്യ ചെറുത്തിരുന്നു. സാഹചര്യം രൂക്ഷമാകുന്ന അവസ്ഥയിൽ നിക്ഷേകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ഇന്ന് വിപണിയെ സ്വാധീനിച്ച് മൂന്ന് ഘടകങ്ങൾ ഇവയാണ്.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായത്
ജമ്മു, പത്താൻകോട്ട്, ഉദംപൂർ എന്നിവിടങ്ങളിലെ മൂന്ന് ഇന്ത്യൻ സൈനിക സ്റ്റേഷനുകൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണം ഇന്ത്യ തടഞ്ഞു. പത്താൻകോട്ട്, അമൃത്സർ, ജലന്ധർ തുടങ്ങി നിരവധി ജില്ലകളിൽ ഇന്ത്യ വൈദ്യുതി വിച്ഛേദിച്ചിരുന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇത് വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
യുഎസ്-യുകെ വ്യാപാര കരാർ
യുകെയുമായി അമേരിക്ക ചരിത്രപ്രധാനമായ വ്യാപാര കരാർ പ്രാഖ്യാപിച്ചു. നിരവധി ഇനങ്ങളുടെ തീരുവ കുറയ്ക്കുകയും ചെയ്തു. 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഭൂരിഭാഗം ഇറക്കുമതികൾക്കുമെതിരെ പരസ്പര താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് നടന്ന പ്രക്ഷോഭങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ഈ നീക്കം.
യുഎസ്-ചൈന താരിഫുകൾ
ആഗോള വ്യാപര യുദ്ധത്തിലേക്ക് വഴി തെളിച്ച യുഎസ്-ചൈന പരസ്പര താരിഫുകൾക്ക് മുകളിൽ ചർച്ച നടത്താൻ അമേരിക്കൻ, ചൈനീസ് ഉദ്യോഗസ്ഥർ സ്വിറ്റ്സർലൻഡിൽ ഒത്തുചേരുമെന്നത് വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് ഇറക്കുമതിയുടെ തീരുവയിൽ ഗണ്യമായ കുറവ് ട്രംപ് ഭരണകൂടം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ചൈനയുടെ നിലവിലുള്ള 145% താരിഫ് 50%-54% ആയി കുറയ്ക്കാം. അതേസമയം, മറ്റ് ഏഷ്യൻ രാജ്യങ്ങളുടെ താരിഫ് 25% ആയി കുറച്ചേക്കാം.