ഈ വര്‍ഷത്തെ രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 4.25 ദശലക്ഷം ടണ്ണിലെത്തി
പഞ്ചസാര സൂക്ഷിച്ച് വെയ്ക്കാൻ സ്ഥലം ഇല്ലാത്തതിനാൽ അവർ കേന്ദ്രസർക്കാരിനോട് കയറ്റുമതി സംബന്ധിച്ച വിശദമായ കണക്ക് പുറത്തുവിടണമെന്ന് അറിയിച്ചിട്ടുണ്ട്.
ദില്ലി: ഈ വർഷം ഇതുവരെ വിദേശത്തേക്ക് ഇന്ത്യയിൽ നിന്നും 4.25 ദശലക്ഷം ടൺ പഞ്ചസാര നടപ്പ് മാർക്കറ്റിങ് വർഷത്തിൽ കയറ്റുമതി ചെയ്തതായി വ്യാപാര സംഘടനയായ എഐഎസ്ടിഎ. പഞ്ചസാരയുടെ മാർക്കറ്റിങ് വർഷം 2020-21 സെപ്തംബറിലാണ് അവസാനിക്കുക.
ആകെ 5.85 ദശലക്ഷം ടൺ പഞ്ചസാരയാണ് കയറ്റുമതിക്കായി മില്ലുകൾ അയച്ചത്. ഇതിൽ 1.50 ദശലക്ഷം ടൺ പഞ്ചസാര ഇനിയും കയറ്റുമതി ചെയ്യാനുണ്ട്. ചില മില്ലുകൾക്ക് അവശേഷിക്കുന്ന പഞ്ചസാര സൂക്ഷിച്ച് വെയ്ക്കാൻ സ്ഥലം ഇല്ലാത്തതിനാൽ അവർ കേന്ദ്രസർക്കാരിനോട് കയറ്റുമതി സംബന്ധിച്ച വിശദമായ കണക്ക് പുറത്തുവിടണമെന്ന് അറിയിച്ചിട്ടുണ്ട്.
ജനുവരി ഒന്ന് മുതൽ ജൂൺ ഏഴ് വരെയാണ് 4.25 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്തതെന്ന് സംഘടന പറയുന്നു. ഇതിൽ 1.40 ദശലക്ഷം ടൺ പഞ്ചസാരയും ഇന്തോനേഷ്യയിലേക്കാണ് കയറ്റുമതി ചെയ്തത്. 5.20 ലക്ഷം ടൺ അഫ്ഗാനിസ്ഥാനിലേക്കും 4.36 ലക്ഷം ടൺ യുഎഇയിലേക്കും 3.24 ലക്ഷം ടൺ ശ്രീലങ്കയിലേക്കും കയറ്റി അയച്ചു.
നിലവിൽ 3.59 ലക്ഷം ടൺ പഞ്ചസാര ലോഡിങ് ഘട്ടത്തിലാണ്. ഇതിന് പുറമെ 4.98 ലക്ഷം ടൺ പോർട്ടുകളിലേക്കുള്ള യാത്രയിലാണെന്നും സംഘടന പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.