2442 കോടിയോ ഒരു തെരഞ്ഞെടുപ്പ് നടത്താൻ; ചെലവുകൾ ഇങ്ങനെ
വോട്ടർ ഐഡി കാർഡുകൾക്കായി 404.81 കോടി രൂപ. ബജറ്റിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 10% വർധനയാണ് വരുത്തിയിരിക്കുന്നത്.
![interim budget has allocated a 10% hike in funding for election-related expenses interim budget has allocated a 10% hike in funding for election-related expenses](https://static-ai.asianetnews.com/images/01hc99zf7hfkmc4fn6z4daajp7/election-commission-1696824540401_363x203xt.jpg)
ഈ വർഷം നടക്കുന്ന വിവിധ തെരഞ്ഞെടുപ്പുകൾക്ക് എത്ര കോടി രൂപ ചെലവുണ്ടാകും. ബജറ്റ് കണക്കനുസരിച്ച് ഇത് 2442.85 കോടിയാണ്. ബജറ്റിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 10% വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതിൽ 1,000 കോടി ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിനിയോഗിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അധിക തുക അനുവദിച്ചിരിക്കുന്നത്.
വോട്ടർ ഐഡി കാർഡുകൾക്കായി 404.81 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2023-24ൽ വോട്ടർ ഐഡി കാർഡുകൾക്കുള്ള ചെലവായി കണക്കാക്കിയിരിക്കുന്നത് 79.66 കോടി രൂപയാണ് .ഇവിഎമ്മുകൾക്കായി 34.84 കോടി രൂപയാണ് ബജറ്റ് വിഹിതം. 'മറ്റ് തിരഞ്ഞെടുപ്പ് ചെലവുകൾ' എന്ന തലക്കെട്ടിന് കീഴിൽ 1,003.20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്, ഇത് സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള തുകയാണ്.വരുന്ന സാമ്പത്തിക വർഷം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മൊത്തം വിഹിതം 2,408.01 കോടി രൂപയാണ്, ഇവിഎമ്മുകൾക്കായി നീക്കിവച്ചിരിക്കുന്ന തുക കൂടി ഉൾപ്പെടുത്തുമ്പോൾ ഈ തുക 2,442.85 രൂപയായി ഉയരും.
അതേസമയം, 2024-25ൽ തിരഞ്ഞെടുപ്പ് കമ്മീഷനുള്ള മൊത്തം ബജറ്റ് വിഹിതം 321.89 കോടി രൂപയാണ്, അതിൽ 306.06 കോടി രൂപ തിരഞ്ഞെടുപ്പ് നടത്താനുള്ള ചെലവുകൾക്കാണ്. 2.01 കോടി രൂപയാണ് പൊതുമരാമത്ത് ആവശ്യങ്ങൾക്ക് നീക്കിവച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങൾക്കായി 13.82 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻറെ തയ്യാറെടുപ്പുകൾക്കുള്ള ബജറ്റ് വിഹിതത്തിൻറെ വലിയൊരു ഭാഗം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തന്നെ നീക്കിവച്ചിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 3,147.92 കോടി രൂപയും തിരഞ്ഞെടുപ്പ് കമ്മീഷൻറെ ഭരണത്തിന് 73.67 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ വാങ്ങുന്നതിനും പരിപാലിക്കുന്നതിനുമാണ് ചെലവിൻറെ ഒരു പ്രധാന ഭാഗം. 2023-24 ബജറ്റിൽ, കേന്ദ്ര സർക്കാർ ആദ്യം ഇവിഎമ്മുകൾക്കായി 1,891.8 കോടി രൂപ അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് 3,870 കോടി രൂപയാണ് ചെലവായത്.