കേന്ദ്ര സര്‍ക്കാരിന്‍റെ ആ തീരുമാനം; ജമ്മു കശ്മീരിന് നഷ്ടം 15,000 കോടി !
ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെയാണ് പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചത്.
ശ്രീനഗർ: സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം പുറത്തുവന്ന ശേഷം ജമ്മു കശ്മീരിന്റെ സാമ്പദ് വ്യവസ്ഥയിൽ കനത്ത നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഓഗസ്റ്റ് അഞ്ച് മുതൽ 15,000 കോടി നഷ്ടമായെന്നാണ് കണക്ക്.
ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് ചെയ്തത്. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെയാണ് പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചത്.
കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി പ്രസിഡന്റ് ഷെയ്ഖ് ആഷിഖ് ഹുസൈനാണ് നഷ്ടക്കണക്ക് മാധ്യമങ്ങളുമായി പങ്കുവെച്ചത്. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് മൂലമുള്ള തൊഴിൽ നഷ്ടം ഇതിന് മുകളിലാണ്. പ്രതിഷേധങ്ങളും സമരങ്ങളും കൂടുതൽ ആശങ്കപ്പെടുത്തുന്നതാണെന്നും ആഷിഖ് ഹുസൈൻ പറഞ്ഞു.
കരകൗശലം, വിനോദ സഞ്ചാരം, ഇ-കൊമേഴ്സ് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് വ്യവസായത്തിൽ 30,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇ-കൊമേഴ്സ് സെക്ടറിൽ 10,000 പേരാണ് ജോലിയില്ലാതെയായത്. കരകൗശല മേഖലയിൽ അരലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. കശ്മീരിൽ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും സഞ്ചാരികളുടെ വരവ് പഴയപടിയാകാത്തത് ജമ്മു കാശ്മീര്‍ വിനോദ സഞ്ചാരത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നു.