ടെലികോം രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ സ്വാധീനം നേടിയെടുത്ത റിലയൻസ് ജിയോ തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ജൂലൈ മാസത്തിൽ 35.5 ലക്ഷം ഉപഭോക്താക്കളെയാണ് ജിയോ തങ്ങളുടെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ചേർത്തത്

ദില്ലി: ടെലികോം രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ സ്വാധീനം നേടിയെടുത്ത റിലയൻസ് ജിയോ തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ജൂലൈ മാസത്തിൽ 35.5 ലക്ഷം ഉപഭോക്താക്കളെയാണ് ജിയോ തങ്ങളുടെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ ചേർത്തത്. ഇതേ കാലത്ത് എയർടെൽ 32.6 ലക്ഷം പേരെയും ഒപ്പം ചേർത്തു. എന്നാൽ വൊഡഫോൺ ഐഡിയക്ക് കാലു തെറ്റി. അവരുടെ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ 37.2 ലക്ഷത്തിന്റെ ഇടിവുണ്ടായി.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തെ ടെലിഫോൺ സബ്സ്ക്രൈബർമാരുടെ എണ്ണം പിന്നെയും ഉയർന്നു. ജൂൺ അവസാനം 1160.5 ദശലക്ഷം ആയിരുന്നത് 1164 ദശലക്ഷമായാണ് ഉയർന്നത്. ഒരൊറ്റ മാസം കൊണ്ട് 0.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. നഗരങ്ങളിലെ ടെലിഫോൺ സബ്സ്ക്രിപ്ഷൻ 636.83 ദശലക്ഷത്തിൽ നിന്ന് 638.46 ദശലക്ഷമായി ഉയർന്നു. ഗ്രാമങ്ങളിൽ 523.69 ദശലക്ഷത്തിൽ നിന്ന് 525.54 ദശലക്ഷത്തിലേക്കാണ് വളർച്ച.

നിലവിലെ ആക്ടീവ് ഉപഭോക്താക്കളുടെ എണ്ണത്തിൽ എയർടെൽ 97 ശതമാനവുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള വൊഡഫോൺ ഐഡിയയുടെ 89.3 ശതമാനം ഉപഭോക്താക്കളാണ് ആക്ടീവ്. എന്നാൽ റിലയൻസ് ജിയോയുടെ 78 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് ആക്ടീവ്. നിലവിലെ മൊബൈൽ സേവന ഉപഭോക്താക്കളിൽ 54.25 ശതമാനം പേർ നഗര മേഖലയിലും 45.75 ശതമാനം ഗ്രാമമേഖലയിലുമാണ്.