കരിപ്പൂരില്‍ ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണം; അല്ലെങ്കില്‍ വിമാനത്താവളവികസനം പ്രതിസന്ധിയിലാകുമെന്നും കെ മുരളീധരന്‍
കരിപ്പൂരിലെ ഭൂമിയേറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മുരളീധരന്‍ ചോദിച്ചു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ടതില്ലെന്ന് കെ മുരളീധരൻ എംപി അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ ഭൂമിയേറ്റെടുക്കൽ നടപടി സര്‍ക്കാര്‍ ഉടൻ പൂർത്തിയാക്കണം. ഇല്ലെങ്കിൽ വിമാനത്താവള വികസനം പ്രതിസന്ധിയിലാവുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരിലെ ഭൂമിയേറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മുരളീധരന്‍ ചോദിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും എംപിമാരുടെ പൂര്‍ണ പിന്തുണ ഉണ്ടാകും. സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിക്കണം. എംപിമാരെയും ഈ യോഗത്തില്‍ പങ്കെടുപ്പിക്കണം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത, വിമാനത്താവള വികസന യോഗത്തിലേക്ക് എംപിമാരെ വിളിക്കാഞ്ഞത് തെറ്റായിപ്പോയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.