ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി തോട്ടവിള കർഷകർക്ക് പുനർനടീൽ സഹായധനം വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ റബ്ബർ, ഏലം കർഷകർക്കായി 1.09 കോടി രൂപയുടെ ധനസഹായമാണ് നൽകിയത്.
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനമായി ഒരു കോടി രൂപയിലധികം വിതരണം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്നതിനാണ് തൈകൾ വിതരണം ചെയ്തത്.
റബ്ബർ ബോർഡ്, സ്‌പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുനർനടീൽ പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 324 അപേക്ഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് 1,09,10,332 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. റബ്ബർ, ഏലം വിളകൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം അനുവദിച്ചത്. റബ്ബർ ഏലം കാപ്പി കർഷകർക്ക് യഥാക്രമം ഹെക്ടറിന് 75,000, ഒരു ലക്ഷം, ഒരു ലക്ഷത്തി പതിനായിരം രൂപ നിരക്കിൽ പരമാവധി രണ്ടു ഹെക്ടറിനു വരെയാണ് ധനസഹായം നൽകുന്നത്.
റബ്ബർ കൃഷി മേഖലയിൽ ആകെ 307 അപേക്ഷകളിലായി 193.88 ഹെക്ടർ സ്ഥലത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇതിനായി ആകെ 1,06,62,832 രൂപയാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ നിന്ന് 15 അപേക്ഷകൾക്കും പത്തനംതിട്ട ജില്ലയിൽ നിന്ന് 29 അപേക്ഷകൾക്കും കോട്ടയം ജില്ലയിൽ നിന്ന് 196 അപേക്ഷകൾക്കും മലപ്പുറം ജില്ലയിൽ നിന്ന് 42 അപേക്ഷകൾക്കും കണ്ണൂർ ജില്ലയിൽ നിന്ന് 25 അപേക്ഷകൾക്കുമാണ് ധനസഹായം അനുവദിച്ചത്. ഏലം കൃഷി മേഖലയിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള 17 അപേക്ഷകൾക്കായി 4.95 ഹെക്ടർ സ്ഥലത്തിന് ധനസഹായം അനുവദിച്ചു. ഇതിനായി ആകെ 2,47,500 രൂപയാണ് അനുവദിച്ചതെന്ന് കേര പദ്ധതിയുടെ സംസ്ഥാന പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് അറിയിച്ചു.


