മാസങ്ങളായി പണത്തിനായി വരി നിൽക്കുന്ന കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ആശ്വസിക്കാം. ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള രക്ഷാ പാക്കേജ് ഉടൻ നടപ്പിലാക്കും.
തൃശ്ശൂര്‍: വായ്പാ തട്ടിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിന് (Karuvannur Bank) കേരള ബാങ്കിന്റെ 100 കോടിയുടെ രക്ഷാ പാക്കേജ്. തൃശൂർ ജില്ലയിലെ 160 സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ചു. അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ അറിയിച്ചു
മാസങ്ങളായി പണത്തിനായി വരി നിൽക്കുന്ന കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ആശ്വസിക്കാം. ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള രക്ഷാ പാക്കേജ് ഉടൻ നടപ്പിലാക്കും. തൃശൂർ ജില്ലയിലെ ഓരോ സഹകരണ ബാങ്കുകളിലെയും നിക്ഷേപതുകയുടെ ഒരു ശതമാനം വീതമാണ് സമാഹരിക്കുക. ഇങ്ങനെ കിട്ടുന്ന 100 കോടിയിൽ 25 ശതമാനം നിക്ഷേപർക്ക് നൽകും. ബാക്കി തുക ബാങ്കിൻ്റെ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.
സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക 3 വർഷത്തിനുള്ളിൽ തിരികെ നൽകും. 7 അംഗ സമിതി മേൽനോട്ടം വഹിക്കും.
ഏഴര ശതമാനം പലിശയാണ് ബാങ്കുകൾക്ക് നൽകുക. കേരള ബാങ്കിൽ നിക്ഷേപിച്ചാൽ പ്രതിമാസം ആറേകാൽ ശതമാനമാണ് ബാങ്കുകൾക്ക് പലിശ ലഭിക്കുക. അതിനാൽ കൺസോർഷ്യത്തിന് ഭാഗമാകുന്നത് പ്രാഥമിക സഹകരണ ബാങ്കുകൾക്കും ഊർജം പകരും.
