ഇന്ധനവിലയിൽ വര്‍ധന; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി
- ആഗോളവിപണിയിൽ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാൻ ഇടയാക്കുന്നുണ്ട്
- ആഗോളവിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാൻ കാരണം
തിരുവനന്തപുരം: രാജ്യത്താകമാനം ഇന്ധനവിലയിൽ വർധന. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് 72 രൂപ 53 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ധനവില എത്തിയിരിക്കുന്നത്.
കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 30 പൈസയും ഡീസലിന് ഒരുരൂപ 83 പൈസയും ഉയർന്നിട്ടുണ്ട്. ആഗോളവിപണിയിലെ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് രാജ്യത്തെ ഇന്ധനവില ഉയരാൻ കാരണം. ആഗോളവിപണിയിൽ ബ്രെൻഡ് ക്രൂഡ് ബാരലിന് 0.21 ശതമാനം കൂടി 67.01 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 66 ഡോളറായിരുന്നു ബ്രെൻഡ് ക്രൂഡിന്റെ നിരക്ക്.
ആഗോളവിപണിയിൽ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതും ഇന്ധനവില ഉയരാൻ ഇടയാക്കുന്നുണ്ട്. പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 78.48 രൂപയും ഡീസലിന് 72.91 രൂപയും നൽകണം. കൊച്ചിയിൽ പെട്രോളിന് 77.12 രൂപയും ഡീസലിന് 71.53 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 77.45 രൂപയും ഡീസലിന് 71.87 രൂപയുമായിരിക്കും.