പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാഥമിക  ഓഹരി വിൽപ്പനയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ച് സർക്കാർ

പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാഥമിക ഓഹരി വിൽപ്പനയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ച് സർക്കാർ. ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെ വില വരും. എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയുടെ കിഴിവും ജീവനക്കാർക്ക് 45 രൂപയുടെ രൂപയുടെ കിഴിവും ലഭിക്കും. സര്‍ക്കാരിൻെറ ഉടമസ്ഥതയിൽ ഉള്ള 22 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ ഏകദേശം 21,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. മെയ് നാല് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലായിരിക്കും പ്രാഥമിക ഓഹരി വിൽപ്പന നടക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയുടെ ഐപിഒ (IPO) ഈ വർഷം മാർച്ച് മാസത്തിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് റഷ്യ - യുക്രൈൻ യുദ്ധമുണ്ടായതോടെ വിപണിയിൽ വലിയ തോതിൽ ചാഞ്ചാട്ടമുണ്ടായി. ഇതോടെ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടായതാണ് ഐപിഒ വൈകാൻ കാരണം.

ചരിത്രത്തിലെ ഏറ്റവും ഹിറ്റ് ഐപിഒ ആയിരിക്കും എൽഐസിയുടേത് എന്നാണ് കരുതപ്പെടുന്നത്. അങ്ങിനെ വന്നാൽ റിലയൻസ്, ടിസിഎസ് പോലുള്ള കമ്പനികളുടെ അതേ വിപണി മൂല്യമാകും എൽഐസിക്ക്. ഇതുവരെ ഐപിഒ വഴി ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് പേടിഎം ആണ്. 18300 കോടി രൂപയാണ് സമാഹരിച്ചത്. 2021 ലായിരുന്നു ഇത്. 2010 ൽ കോൾ ഇന്ത്യ 15500 കോടി രൂപ സമാഹരിച്ചിരുന്നു. 2008 ൽ റിലയൻസ് പവർ 11700 കോടി രൂപയാണ് സമാഹരിച്ചത്.