രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ  പ്രഥമ ഓഹരി വിൽപ്പനയാണ് ആരംഭിച്ചത്. 

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (Life Insurance Corporation of India) പ്രഥമ ഓഹരി വിൽപ്പനയാണ് (Initial public offer) ആരംഭിച്ചത്. ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടക്കുക. ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. 

നിക്ഷേപകർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന എൽഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മെയ് 9 ന് അവസാനിക്കും.എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വിൽപ്പന. മെയ് 17ന് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത.

നേരത്തെ 5 ശതമാനം ഓഹരികൾ വിറ്റഴിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം എന്നാൽ നിലവിലുള്ള വിപണി സാഹചര്യം കണക്കിലെടുത്ത് 3.5 ശതമാനമായി കുറയ്ക്കണമെന്ന് സെബി നിർദേശിക്കുകയായിരുന്നു. 

എൽഐസി ഐപിഒ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

  1. ഐപിഒ തിയതി : എൽഐസി ഐപിഒ സബ്‌സ്‌ക്രിപ്‌ഷനായി മെയ് നാല് മുതൽ അവസരമുണ്ടാകും. സബ്‌സ്‌ക്രൈബുചെയ്യാനുള്ള അവസാന ദിവസം മെയ് 9 ആണ്
  2. പ്രൈസ് ബാൻഡ് : എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 
  3. ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടക്കുക. ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്. 
  4. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇക്വിറ്റി ഷെയറുകൾ ലിസ്‌റ്റ് ചെയ്യുന്നതിന്റെ നേട്ടങ്ങൾ കൈവരിക്കുക എന്നതുകൂടിയാണ് ഐപിഒ ലക്ഷ്യമിടുന്നത്. പോളിസി ഉടമകൾ, ജീവനക്കാർ, സാധാരണ നിക്ഷേപകർഎന്നിവർക്ക് 210 ഓഹരികൾക്ക് വരെ അപേക്ഷിക്കാം. 
  5. റീട്ടെയിൽ നിക്ഷേപകർ, എൽഐസി ജീവനക്കാർ, എൽഐസി പോളിസി ഉടമകൾ എന്നിവർക്കുള്ള പരമാവധി ബിഡ് തുക 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 
  6. എൽഐസി ഐപിഒയുടെ ഒരു ലോട്ടിൽ ആകെ 15 ഓഹരികളാണ് ലഭിക്കുന്നത്. ഒരാൾക്ക് പരമാവധി 14 ലോട്ടുകള്‍ തിരഞ്ഞെടുക്കാൻ സാധിക്കും. ഏറ്റവും കുറഞ്ഞത് ഒരു ലോട്ടും. 
  7. 949 രൂപയ്ക്ക് 15 ഓഹരി വാങ്ങിയാൽ സാധാരണ നിക്ഷേപകർ നൽകേണ്ടത് 13560 രൂപ. ഈ നിരക്കിൽ 15 ഓഹരി പോളിസി ഉടമകൾ വാങ്ങിയാൽ നൽകേണ്ടത് 13335 രൂപ. 902 രൂപയ്ക്ക് സാധാരണ നിക്ഷേപകർ പരമാവധി ഓഹരി വാങ്ങിയാൽ നൽകേണ്ടത് 1.89 ലക്ഷം. 902 രൂപയ്ക്ക് പോളിസി ഉടമകൾ പരമാവധി ഓഹരി വാങ്ങിയാൽ നൽകേണ്ടത് 1.86 ലക്ഷം
  8. ബാങ്ക് ആപ്പുകൾ, ബ്രോക്കറേജ് ആപ്പുകൾ എന്നിവയുടെ സഹായത്തോടെ ഓഹരി വാങ്ങാം
  9. നിക്ഷേപം നടത്തുന്നവർക്ക് ഡിമാറ്റ് അക്കൗണ്ട് നിർബന്ധം
  10. ബിഎസ്ഇയിലും എൻഎസ്ഇയിലും മെയ് 17ന് എൽഐസി ഓഹരി ലിസ്റ്റ് ചെയ്യും