മാസ വരുമാനം ആറായിരം രൂപ, നികുതി അടക്കേണ്ടത് കോടികള്‍, നോട്ടീസ് കണ്ട് കണ്ണുതള്ളി രവി ഗുപ്ത
ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി 132 കോടിയുടെ ഇടപാട് നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്. എന്നാല്‍...
ഭോപ്പാല്‍: ആറായിരം രൂപ മാസവരുമാനം മാത്രം വാങ്ങുന്നയാൾക്ക് കേന്ദ്ര ആദായ നികുതി വകുപ്പ് 3.49 കോടി രൂപ നികുതി ചുമത്തി. മധ്യപ്രദേശിലെ ഭിന്ദിലാണ് ഈ സംഭവം നടന്നത്. ഇവിടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രവി ഗുപ്ത, തനിക്ക് ലഭിച്ച ഇൻകം ടാക്സ് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ്.
ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി 132 കോടിയുടെ ഇടപാട് നടന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്. ഇത് പ്രകാരം 3.49 കോടി രൂപ സർക്കാരിലേക്ക് നികുതിയായി അടയ്ക്കണം. 2018-19 സാമ്പത്തിക വർഷത്തിലാണ് നോട്ടീസ് ലഭിച്ചത്.
2019 മാർച്ച് 31 ന് മുൻപ് നികുതിയടക്കണം എന്നായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ വെറും ആറായിരം രൂപ മാത്രം പ്രതിമാസ വേതനമുള്ള രവി ഗുപ്തയ്ക്ക് ഇത്രയും ഭീമമായ തുക എങ്ങിനെ സമാഹരിക്കണമെന്നോ, എന്തിന് സർക്കാരിലേക്ക് അടയ്ക്കണമെന്നോ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല.
മാർച്ച് 31 ന് നികുതിയടക്കാതിരുന്ന സാഹചര്യത്തിൽ രവി ഗുപ്തയ്ക്ക് ആദായ നികുതി വകുപ്പ് അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്. ഇതോടെ സഹായമഭ്യർത്ഥിച്ച് മഹാരാഷ്ട്ര പൊലീസിലും മധ്യപ്രദേശ് പൊലീസിലും രവി ഗുപ്ത പരാതി നൽകി. ഇതിന് പുറമെ റിസർവ് ബാങ്കിലും ഇദ്ദേഹം പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെയായും ആരും രവി ഗുപ്തയുടെ പരാതിക്ക് എന്തെങ്കിലും മറുപടി നൽകിയിട്ടില്ല.