അതിഥി തൊഴിലാളികൾ മടങ്ങിയത് കേരളത്തിന് തിരിച്ചടിയാകുന്നു, നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി
പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ ആംരഭിച്ചപ്പോള്‍ തുടങ്ങിയ തൊഴിലാളികളുടെ മടക്കം ഇപ്പോഴും തുടരുകയാണ്. 204 തീവണ്ടികളിലായി 2,89,703 പേര്‍ മടങ്ങിയെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്
കൊച്ചി: സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലുണ്ടായിരുന്ന അതിഥി തൊഴിലാളികളില്‍ വലിയൊരു പങ്ക് മടങ്ങിയത് വികസന പദ്ധതികളടക്കമുള്ള വന്‍കിട പദ്ധതികളെ ബാധിച്ചു. മിക്ക നിര്‍മ്മാണ സ്ഥലങ്ങളിലും മൂന്നിലൊന്ന് തൊഴിലാളികള്‍ മാത്രമേയുള്ളു. പണി പൂര്‍ത്തിയാക്കി മഴക്ക് മുൻപ് ഉദ്ഘാടനം നടത്തേണ്ടിയിരുന്ന പദ്ധതികളെയും തൊഴിലാളി ക്ഷാമം ബാധിച്ചു.
പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ ആംരഭിച്ചപ്പോള്‍ തുടങ്ങിയ തൊഴിലാളികളുടെ മടക്കം ഇപ്പോഴും തുടരുകയാണ്. 204 തീവണ്ടികളിലായി 2,89,703 പേര്‍ മടങ്ങിയെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. ഈ മാസം 15 വരെയുളള കണക്കാണിത്. ബസ്സുകളും മറ്റ് സ്വകാര്യ വാഹനങ്ങളിലും പതിനായിരക്കണക്കിന് തൊഴിലാളികള്‍ മടങ്ങി. ഇവരുടെ കണക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമില്ല. നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളാണ് മടങ്ങിയവരില്‍ ഭൂരിപക്ഷവും. നൂറുകണക്കിനു തൊഴിലാളികള്‍ ദിവസവും പണിയെടുത്തിരുന്ന വന്‍കിട നിര്‍മ്മാണ സ്ഥലങ്ങളില്‍ പോലും ഇപ്പോള്‍ ആളില്ല.
കൊച്ചി ബിപിസിഎല്‍ എണ്ണശുദ്ധീകരണ ശാലയിലെ പുതിയ പദ്ധതിയില്‍ പ്രതിദിനം നൂറുകണക്കിന് തൊഴിലാളികളാണ് വേണ്ടത്. വാട്ടര്‍ മെട്രോയടക്കമുള്ള കൊച്ചി മെട്രോ നിര്‍മ്മാണ രംഗത്തും ഇനിയും ജോലിക്കാര്‍ വേണം. ഇവിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ വന്‍കിട കെട്ടിട നിര്‍മ്മാണം പലയിടത്തും മുടങ്ങി. റോഡ് നിര്‍മ്മാണമടക്കമുള്ള മേഖലയിലും തൊഴിലാളി ക്ഷാമം രൂക്ഷമാണ്.