സർക്കാരിന്‍റെ സംഭരണം പാളിയതിനു പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുളള കയറ്റുമതി കുറഞ്ഞതും വിലിയിടിവിന് കാരണമായി. ഈയാഴ്ച തന്നെ കേരഫെഡ് വഴി തേങ്ങ സംഭരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ഉത്പാദനം കൂടിയിട്ടും വടക്കൻകേരളത്തിൽ കർഷകരെ പ്രതിസന്ധിയിലാക്കി നാളികേര വിലത്തകർച്ച (Coconut Price Fall). സർക്കാരിന്‍റെ സംഭരണം പാളിയതിനു പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുളള കയറ്റുമതി കുറഞ്ഞതും വിലിയിടിവിന് കാരണമായി. ഈയാഴ്ച തന്നെ കേരഫെഡ് (Kerafed) വഴി തേങ്ങ സംഭരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് (P Prasad) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പച്ചത്തേങ്ങ, കൊപ്ര, കൊട്ടത്തേങ്ങ എന്നിവയുടെ പ്രധാന സീസണ്‍ തുടങ്ങിയതിനു പിന്നാലെയാണ് വില കുത്തനെ ഇടിഞ്ഞത്. രണ്ട് ദിവസം മുൻപ് ക്വിന്‍റിലിന് 4200 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില 2900 ലേക്കാണ് താണത്. കൊട്ടത്തേങ്ങ ക്വിന്‍റലിന് 15000 രൂപയില്‍ നിന്ന് 13000രൂപയായി. സംസ്ഥാനത്ത് നാളികേര ഉത്പാദനം കൂടുതലുളള കോഴിക്കോട് വിപണിയിൽ പച്ചതേങ്ങയുടെ ശരാശരി വില കിലോയ്ക്ക് 29 രൂപ. കർഷകന് കിട്ടുന്നതാവട്ടെ 11 രൂപയും. ഉത്തരേന്ത്യയിലേക്കും തമിഴ്നാട്ടിലേക്കുമാണ് കേരളത്തിലെ തേങ്ങ ഏറ്റവുമധികം കയറ്റി അയച്ച്കൊണ്ടിരുന്നത്. ഉത്തരേന്ത്യയിലേക്കുൾപ്പെടെ തേങ്ങ കയറ്റിയക്കുന്ന കോഴിക്കോട്ടെ കോക്കനട്ട് ബസാറിൽ സംഭരിച്ച തേങ്ങ കെട്ടിക്കിടക്കുന്നു. വിലയിടിവിനൊപ്പം ഉല്‍പ്പന്നം അധികമായി സംഭരിക്കേണ്ടി വരുന്നതും പ്രതിസന്ധിയാണ്.

പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് അടുത്ത ബുധനാഴ്ചമുതൽ കിലോയ്ക്ക് 32രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കാൻ കേരഫെഡിന് നിർദ്ദേശം നൽകിയെന്നാണ് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചിരിക്കുന്നത്. കേരഫെഡ്, നാളികേര വികസന കോർപ്പറേഷൻ, സഹകരണസംഘങ്ങൾ എന്നിവ വഴിയാകും സംഭരണം. കെട്ടിക്കിടക്കുന്ന കൊപ്രയും കേരഫെഡ് വഴി സംഭരിക്കാൻ പദ്ധതിയുണ്ട്.