ആർടിജിഎസ് വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റ് പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വഴിയുള്ള പണമിടപാടുകളിൽ നിരീക്ഷണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് പ്രകാരം ഒരു ലക്ഷം രൂപയിലേറെ വരുന്ന, ദുരൂഹവും അസാധാരണവുമായ ബാങ്കിങ് ഇടപാടുകൾ സംബന്ധിച്ച് ബാങ്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആർടിജിഎസ് വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റ് പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം. സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തിനു മുകളിൽ ഇടപാട് നടക്കുന്നുവെങ്കിൽ ഇക്കാര്യവും അറിയിക്കണം. രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപമോ പിൻവലിക്കലോ ഉണ്ടായാലും അറിയിക്കണം.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പണം നൽകി വോട്ട് വാങ്ങുന്ന പ്രവണതകൾ അവസാനിപ്പിക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ നീക്കം. ഓരോ സ്ഥാനാർത്ഥിക്കും തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന പരമാവധി തുക നിയന്ത്രിച്ചിട്ടുണ്ട്. ഈ നിയന്ത്രണം മറികടന്ന് പണം ചെലവഴിക്കുന്നത് തടയാനും സ്വഭാവിക രീതിയിലുള്ള തെരഞ്ഞെടുപ്പ് ഫലത്തെ പണം വഴി അട്ടിമറിക്കാനുള്ള സാധ്യത മറികടക്കാനുമാണ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.