ഗോതമ്പ് ഉൽപ്പാദനത്തിൽ വൻ നേട്ടം കൊയ്ത് മധ്യപ്രദേശ്; കർഷകർക്ക് കിട്ടുക 25000 കോടി
വിളവെടുപ്പ് പൂർത്തിയാകുമ്പോഴേക്കും 13 ദശലക്ഷം ടൺ ഉൽപ്പാദനം നേടാനാവുമെന്നാണ് പ്രതീക്ഷ
ഭോപ്പാൽ: രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനത്തിൽ വൻ നേട്ടം കൊയ്ത് മധ്യപ്രദേശ്. സംസ്ഥാനത്തെ ഗോതമ്പ് പാടങ്ങളിൽ നിന്ന് വിളവെടുപ്പ് തീരാൻ ആഴ്ചകൾ ബാക്കിനിൽക്കെ 12.7 ദശലക്ഷം ടൺ ഉൽപ്പാദനം നേടിക്കഴിഞ്ഞു. വിളവെടുപ്പ് പൂർത്തിയാകുമ്പോഴേക്കും 13 ദശലക്ഷം ടൺ ഉൽപ്പാദനം നേടാനാവുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കിൽ ഇക്കുറി 25000 കോടി രൂപയായിരിക്കും കർഷകരുടെ കൈകളിലേക്ക് എത്തുകയെന്നാണ് കരുതുന്നത്.
പഞ്ചാബിൽ ഇത്തവണത്തെ വിളവെടുപ്പ് പൂർത്തിയായി. അത് 12.7 ദശലക്ഷം ടണ്ണായിരുന്നു. അതേസമയം വൻ വിളവെടുപ്പ് മധ്യപ്രദേശിന് വലിയ തലവേദനയും സൃഷ്ടിച്ചു. മതിയായ സംഭരണ ശേഷി ഇല്ലാത്തതാണ് പ്രശ്നം. ഇതോടെ ഇതുവരെ വിളവെടുത്ത ഗോതമ്പിന്റെ ഏഴര ശതമാനം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്.
വിളവെടുപ്പ് പൂർത്തിയാകുമ്പോഴേക്കും സംഭരണ ശേഷി വർധിപ്പിക്കാനാവുമെന്നാണ് സർക്കാർ വൃത്തങ്ങൾ ഉറപ്പ് പറയുന്നത്. ഈ വർഷം 30 ദശലക്ഷം ടണ്ണാണ് മധ്യപ്രദേശ് ഇതുവരെ വിളവെടുത്തത്.