റിലയൻസ് റിട്ടെയിൽസ് 25000 കോടിയുടെ നിക്ഷേപവും ജിയോ 35000 കോടിയുടെ നിക്ഷേപവും നടത്തുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്

ചെന്നൈ: തമിഴ് നാട് സർക്കാർ രണ്ടുദിവസങ്ങളിലായി നടത്തുന്ന ആഗോള നിക്ഷേപ സംഗമം ആദ്യ ദിനം തന്നെ ബമ്പർ ഹിറ്റ്. വമ്പൻ നിക്ഷേപങ്ങളാണ് വൻകിട കമ്പനികൾ ആദ്യ ദിനം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് ഇതുവരെ ഒപ്പിട്ടത്. സർക്കാർ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് ആഗോള നിക്ഷേപ സംഗമത്തിൽ ഉണ്ടാകുന്നതെന്നും ആദ്യ ദിനം തന്നെ ലക്ഷ്യം മറികടക്കാനായെന്നുമാണ് വ്യവസായമന്ത്രി ടി ആർ ബി രാജ പറഞ്ഞത്. അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച മുകേഷ് അംബാനിയാണ് ആദ്യ ദിനത്തിലെ താരമായത്. റിലയൻസ് റിട്ടെയിൽസ് 25000 കോടിയുടെ നിക്ഷേപവും ജിയോ 35000 കോടിയുടെ നിക്ഷേപവും നടത്തുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ലുലുവിൽ 50% ബിഗ് ഓഫ‍ർ തുടരുന്നു, പാതിരാത്രി തുറന്നിരിക്കും! പകുതി വിലക്ക് എന്തൊക്കെ മേടിക്കാം? പട്ടിക ഇതാ

തമിഴ് നാട് ഉടൻ തന്നെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായുള്ള സംസ്ഥാനമായി മാറുമെന്നുമാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ ഐ എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റിൽ പറഞ്ഞത്. റിലയൻസ് ഗ്രൂപ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നടത്തിയ നിക്ഷേപങ്ങളെ കുറിച്ച് അംബാനി എടുത്തുപറഞ്ഞു. രാജ്യത്തെ ഏറ്റവും ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌ നാടെന്നും സംസ്ഥാന സർക്കാരിൽ ആത്മവിശ്വാസം മികച്ചതാണെന്നും അംബാനി ചൂണ്ടികാട്ടി.

അതേസമയം തമിഴ് നാട് സർക്കാരിന്‍റെ ആഗോള നിക്ഷേപ സംഗമത്തിൽ വമ്പൻ കമ്പനികളെല്ലാം വലിയ നിക്ഷേപങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആദ്യ ദിവസം ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് ഒപ്പിട്ടിരിക്കുന്നത്. കൃഷ്ണഗിരി ജില്ലയിലെ മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റിൽ 12,082 കോടിയുടെ നിക്ഷേപത്തിലൂടെ 40,050 തൊഴിൽ അവസരങ്ങളാണ് ടാറ്റാ ഇലക്ട്രോണിക്സിന്റെ വാഗ്ദാനം. പുനരുപയോഗ ഊർജ മേഖലയിൽ അടുത്ത 5 വർഷത്തിൽ 55,000 കോടിയുടെ പദ്ധതികൾക്കുള്ള ധാരണപത്രം നാളെ ഒപ്പിടുമെന്ന് ടാറ്റാ പവറും അറിയിച്ചിട്ടുണ്ട്. തൂത്തുക്കൂടി, തിരുനെൽവേലി എന്നീ ജില്ലകളിൽ 10000 കോടിയുടെ നിക്ഷേപവും 6000 പേർക്ക് ജോലിയും ആണ് ജെ എസ് ഡബ്ല്യു എനർജിയുമായുള്ള ധാരണാപാത്രത്തിലെ സവിശേഷത. വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റിന് പിന്നാലെ കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് തുടങ്ങുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. ആപ്പിൾ കരാർ കമ്പനി പെഗാട്രോൺ ചെങ്കപ്പെട്ടിൽ 1000 കോടി മുടക്കി നിർമിക്കുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് 8000 തൊഴിലാവസരങ്ങളാണ്. റിലേയൻസ് എനർജി, ടി വി എസ്, ഗോദ്‌റെജ് തുടങ്ങിയവരും സംസ്ഥാനത്ത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയുമായി നടക്കുന്ന ആഗോള നിക്ഷേപ സംഗമം മുഖ്യമന്ത്രി സ്റ്റാലിനും കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയലും ചേർന്ന് രാവിലെയാണ് ഉദ്ഘാടനം ചെയ്തത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 450 അന്താരാഷ്ട്ര പ്രതിനിധികൾ അടക്കം 30,000 പേരാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നത്. കമ്പനികളുടെ നിക്ഷേപം കൂടുന്നതോടെ തൊഴിലവസരവും കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ. അഡിഡാസ്, ബോയിങ് തുടങ്ങിയ വമ്പന്മാരുമായി നാളെ ധാരണാപത്രം ഒപ്പിട്ടേക്കമെന്നും സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം