പത്ത്  വർഷത്തിനിടയിലെ വമ്പൻ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്

പത്ത് വർഷത്തിനിടയിലെ വമ്പൻ തിരിച്ചടി നേരിട്ട് ഒടിടി (OTT) സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് (Netflix). ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഇതുപ്രകാരം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ നെറ്റ്ഫ്ളിക്സിന് 2,00,000 വരിക്കാരുടെ (Subscribers) നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നേരിടുന്ന ഏറ്റവും വലിയ തകർച്ചയാണ് ഇത്. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തിയതിനെ തുടർന്ന് ഇന്ന് ഓഹരി വിപണിയിൽ (Stock market) നെറ്റ്ഫ്ലിക്സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി.

ഉക്രൈൻ (ukraine) - റഷ്യ (Russia) സംഘർഷത്തെ തുടർന്ന് റഷ്യയിലെ തങ്ങളുടെ സേവനം താൽക്കാലികമായി നിർത്തിവച്ചതാണ് തകർച്ചയുടെ ഒരു കാരണം എന്ന് നെറ്ഫ്ലിക്സ് (Netflix) വ്യക്തമാക്കുന്നു. റഷ്യയിൽ നിന്ന് പിന്മാറാനുള്ള നെറ്റ്‍ഫ്ളിക്സിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്‍ഫ്ളിക്സിന് ഉണ്ടായത്. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സിന് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്. ചൈനയിൽ തുടങ്ങി ആറ് വർഷം മുൻപ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളർന്ന നെറ്റ്ഫ്ലിക്സ് ഓഹരി വിപണിയിൽ ഇന്ന് നേരിട്ടത് കനത്ത തിരിച്ചടിയാണ്. 

ആദ്യപാദത്തിൽ 1.6 ബില്യൺ ഡോളറിന്റെ അറ്റാദായം ആണ് നെറ്റ്ഫ്ലിക്സിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.7 ബില്യൺ ഡോളറായിരുന്നു അറ്റാദായം. വരുമാന കണക്കുകൾ പുറത്തു വന്നതോട് കൂടി നെറ്റ്ഫ്ലിക്സ് ഓഹരികൾ 25 ശതമാനം ഇടിഞ്ഞ് 262 ഡോളറിലെത്തി.

ഏകദേശം 222 ദശലക്ഷം കുടുംബങ്ങൾ നെറ്ഫ്ലിക്സ് വരിക്കാരായി ഉണ്ടെങ്കിലും പത്ത് കോടി കുടുംബങ്ങള്‍ പണം നല്‍കാതെയാണ് നെറ്റ്‌ഫ്ലിക്‌സ് സേവനം ഉപയോഗിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പലരും കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും സബ്‌സ്‌ക്രിപ്ഷന്‍ പങ്കുവെക്കുന്നതും വളര്‍ച്ചയെ ബാധിക്കുന്നെന്ന് നെറ്റ്‌ഫ്ലിക്‌സ് വിലയിരുത്തുന്നു. ആപ്പിളും ഡിസ്നിയും പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുമായി കടുത്ത മത്സരമാണ് നെറ്റ്ഫ്ലിക്സ് നടത്തുന്നത്.