താജ് മഹലിലും കുത്തബ് മീനാറിലേക്കും മാത്രമായി കേന്ദ്രീകരിക്കുന്ന ഇപ്പോഴത്തെ ടൂറിസ്റ്റുകളുടെ സിംഹഭാഗത്തെ രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും എത്തിക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.

ദില്ലി: പുതിയ ടൂറിസം നയം ഉടനെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പോളിസി യാഥാർത്ഥ്യമായാൽ 2024 ആകുമ്പോഴേക്കും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഇന്ത്യ ലോക ടൂറിസം ഭൂപടത്തിൽ നിർണായക നേട്ടം കൈവരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

ഒരു മാസം മുൻപാണ് രാജ്യത്തെ പുതിയ ടൂറിസം നയം സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനായി അയച്ചത്. മെഡിക്കൽ ടൂറിസത്തിനും ആത്മീയ ടൂറിസത്തിനും അടക്കം സകല മേഖലകളിലും സമൂലമായ മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. താജ് മഹലിലും കുത്തബ് മീനാറിലേക്കും മാത്രമായി കേന്ദ്രീകരിക്കുന്ന ഇപ്പോഴത്തെ ടൂറിസ്റ്റുകളുടെ സിംഹഭാഗത്തെ രാജ്യത്തിന്റെ മുക്കിലും മൂലയിലേക്കും എത്തിക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.

2014 ൽ ലോക ടൂറിസം ഭൂപടത്തിൽ 65ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ച് വർഷം കൊണ്ട് 34 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാണ് ശ്രമം. എന്നാൽ കൊവിഡ് മഹാമാരി തിരിച്ചടിയായി. 2024 ആകുമ്പോഴേക്കും എല്ലാ തടസങ്ങളും മറികടന്ന് ഈ ലക്ഷ്യത്തിലെത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.