മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത്തവണയും കേരളം ലിസ്റ്റിൽ ഇല്ല. പ്രഖ്യാപനത്തിനിടെ കേരളം...കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ.
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ 7 അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. പ്രഖ്യാപിച്ച ലിസ്റ്റിൽ കേരളത്തിന് അവഗണന. പ്രഖ്യാപനത്തിനിടെ ‘കേരളം...കേരളം’ എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ. നിലവിൽ മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ചെന്നൈ- ബെംഗളൂരു, ദില്ലി- വാരാണസി, വാരാണസി- സിലിഗുരി തുടങ്ങിയവയാണ് പ്രഖ്യാപിച്ച 7 ഹൈ സ്പീഡ് റെയിൽ കോറിഡോറുകൾ.
അതേ സമയം, തുടക്കത്തിൽ തന്നെ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം — ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെ എൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. കേരളത്തിൻ്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫക്ചറിംഗ് ഹബ് ആക്കാൻ പതിനായിരം കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നർ നിർമ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു. നെയ്ത്തുകാർക്കും,കരകൗശല വിദഗ്ധർക്കുമായി നാഷണൽ ഹാൻഡ്‌ലൂം ഹാൻഡിക്രാഫ്‌റ്റ്സ് പദ്ധതിയും കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികൾക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.


