യുപിഐ ഇടപാടുകൾക്ക് ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഫീസ് ഈടാക്കുന്നതിൽ പ്രതിപക്ഷത്ത് ഭിന്നത രൂക്ഷമാകുമ്പോൾ, വ്യാപാരികളും പെട്രോൾ പമ്പുടമകളും കടുത്ത പ്രതിഷേധത്തിലാണ്. വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ സൗജന്യമാണെന്നും സർക്കാർ അറിയിച്ചു.
ദില്ലി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ. വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏർപ്പെടുത്തിയത് എന്ന ആരോപണം ധനമന്ത്രാലയം നിഷേധിച്ചു. വ്യക്തികൾക്ക് ഇടയിലുള്ള ഇടപാടുകൾ സൗജന്യമാണെന്നിരിക്കെ ചിലർ കള്ളപ്രചാരണം നടത്തുന്നുവെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേ സമയം, യുപിഐ ഫീസിൽ പ്രതിപക്ഷത്ത് ഭിന്നത. നടപടിയെ പിന്തുണച്ച് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഏറെ പ്രവർത്തന ചെലവ് വരുന്ന യുപിഐ സൗജന്യമായി നൽകുന്നത് തുടരുന്നതിനോട് യോജിപ്പില്ലെന്നും നാഷണൽ കോൺഫറൻസ് നേതാവ്. ജനങ്ങൾക്ക് ബാധ്യത വരാതെ സർക്കാർ നോക്കണം, കമ്പനികൾക്ക് ബാധ്യത വരികയാണെങ്കിൽ പ്രശ്നം വരില്ലെന്നും ഒമർ. 5 കോൺഗ്രസ് നേതാക്കൾ ഫീസ് ഏർപ്പെടുത്തുന്ന നടപടിയെ പിന്തുണച്ചിരുന്നുവെന്ന് ബിജെപി
പാർലമെന്ററി പാനലിൽ വിഷയം വന്നപ്പോൾ പി ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗോഗോയി, കിഷോർ ലാൽ, കെ ഗോപിനാഥ് എന്നിവർ എതിർത്തില്ലെന്ന രേഖകൾ പുറത്തുവിട്ട് ബിജെപി. രാഹുൽ ഗാന്ധി കള്ളം പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും ബിജെപിയുടെ ആരോപണം.
അതേ സമയം, യുപിഐക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാക്കി വ്യാപാരികളുടെ സംഘടനകളും രംഗത്തെത്തി. നടപ്പാക്കിയാൽ യുപിഐ വഴി പണം വാങ്ങുന്നത് നിർത്തേണ്ടി വരുമെന്ന് പെട്രോൾ ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അറിയിച്ചു. കർണാടകയിലെ അഖില കർണാടക ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സും പമ്പുകളെ നടപടിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ലിററ്ററിന് പരമാവധി 3.40 രൂപ മാത്രം ലഭിക്കുന്ന ബിസിനസിൽ എംഡിആർ നടപ്പാക്കിയാൽ മുന്നോട്ട് പോകില്ലെന്നും വിമർശനം.


