2021 ഏപ്രില്‍ മെയ് മാസങ്ങളിലെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിരുന്നു. സമാന വെല്ലുവിളിയാണ് ഒമിക്രോണ്‍ ഉയര്‍ത്തുന്നതെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു

മുംബൈ: ഒമിക്രോണ്‍ വ്യാപനം രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്ക് തിരിച്ചടിയാകുമോയെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. വൈറസിന്‍റെ വ്യാപനവും ഉയരുന്ന നാണയപ്പെരുപ്പവും 2022 ല്‍ വളര്‍ച്ചയെ ബാധിക്കാനിടയുണ്ടെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഏപ്രില്‍ മെയ് മാസങ്ങളിലെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിരുന്നു. സമാന വെല്ലുവിളിയാണ് ഒമിക്രോണ്‍ ഉയര്‍ത്തുന്നതെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്നത് 'കൊവിഡ് സുനാമി'; ലോകാരോഗ്യ സംഘടനാ തലവന്‍റെ മുന്നറിയിപ്പ്, ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണി

അതേസമയം ലോകം 'കൊവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ തലവൻ രംഗത്തെത്തി. ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. ഡെൽറ്റയും പുതിയ ഒമിക്രോൺ വകഭേദവും ചേരുമ്പോൾ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെ‍ഡ്രോസ് അദാനോം ചൂണ്ടികാട്ടി.

ഇപ്പോൾത്തന്നെ മന്ദഗതിയിൽ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെ‍ഡ്രോസ് പറഞ്ഞു. ഒമിക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.