വായ്പ തേടിയിട്ടില്ലെന്ന് പാകിസ്ഥാൻ; എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അവകാശപ്പെട്ട് രാജ്യം

Synopsis
ലോക ബാങ്ക് ഉൾപ്പെടെയുള്ളയോട് കൂടുതൽ വായ്പ തേടിയതായി പാകിസ്ഥാൻ്റെ സാമ്പത്തിക കാര്യ വിഭാഗം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു
കറാച്ചി: സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ വായ്പ തേടിയെന്ന എക്സ് പോസ്റ്റ് നിഷേധിച്ച് പാകിസ്ഥാൻ. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലോക ബാങ്ക് ഉൾപ്പെടെയുള്ളയോട് കൂടുതൽ വായ്പ തേടിയതായി പാകിസ്ഥാൻ്റെ സാമ്പത്തിക കാര്യ വിഭാഗം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനുശേഷം രാജ്യത്തിന് കനത്ത നഷ്ടം സംഭവിച്ചുവെന്ന് അവകാശപ്പെട്ട് കൂടുതൽ വായ്പകൾ ആവശ്യപ്പെട്ടു എന്നതായിരുന്നു എക്സ് പോസ്റ്റ്. എന്നാൽ മിനിട്ടുകൾക്കുള്ളിൽ തന്നെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഫണ്ടൊന്നും ആവശ്യപ്പെട്ടില്ലെന്നും പാകിസ്ഥാൻ സർക്കാർ അവകാശപ്പെട്ടു.
എക്സ് പോസ്റ്റ് ഇങ്ങനെയായിരുന്നു: " ശത്രുക്കൾ മൂലമുണ്ടായ കനത്ത നഷ്ടങ്ങൾ നികത്താൻ അന്താരാഷ്ട്ര പങ്കാളികളോട് പാകിസ്ഥാൻ സർക്കാർ കൂടുതൽ വായ്പകൾ അനുവദിക്കാൻ അഭ്യർത്ഥിക്കുകയാണ്. യുദ്ധ സാഹചര്യങ്ങൾക്കിടയിൽ ഓഹരി വിപണി തകർച്ചയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥതിയെ ബാധിച്ചിട്ടുണ്ട്. കനത്ത നഷ്ടങ്ങൾ നേരിടാൻ കൂടുതൽ ഫണ്ട് ആവശ്യമാണ്. സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു"
എന്നാൽ മിനിട്ടുകൾക്കുള്ളിൽതന്നെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പാകിസ്ഥാൻ അറിയിച്ചു. ഇന്ന് രാവിലെ ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.
പാക്കിസ്ഥാന് പണപ്പെരുപ്പത്തിലും വളർച്ചയിലും നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ദുർബലമായാണ് തുടരുന്നത്, സർക്കാർ വരുമാനത്തിന്റെ ഏകദേശം 50% പലിശ അടയ്ക്കലിനും പൊതു കടത്തിനുമായി നീക്കിവച്ചിരിക്കുന്നു, അതായത് ജിഡിപിയുടെ 70 ശതമാനത്തിലധികം! പണപ്പെരുപ്പം കുത്തനെ കുതിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയ്ക്കെതിരെ ഇനിയും നീക്കങ്ങൾ ഉണ്ടായാൽ ഒരുപക്ഷെ അത് പാക്കിസ്ഥാന് ലഭ്യമായിട്ടുള്ള ധനസഹായങ്ങൾ വരെ അവസാനിക്കാൻ കാരണമായേക്കും. പാകിസ്ഥാന്റെ വിദേശനാണ്യ കരുതൽ ശേഖരം നിലവിൽ 15 ബില്യൺ മാത്രമാണ്. വരും വർഷങ്ങളിൽ കടബാധ്യതകൾ തീർക്കാൻ പോലും ഇത് തികയില്ല എന്ന സാഹചര്യത്തിൽ സഹായധനം ലഭിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കും.