ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്ത വ്യക്തികൾ മാർച്ച് 31 ന് ശേഷം ഉയർന്ന ടിഡിഎസ് നൽകേണ്ടി വരും

ദില്ലി: പാൻ കാർഡ് ഉടമകൾ 2022 മാർച്ച് 31-നകം, പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ), ആധാർ കാർഡ് നമ്പർ എന്നിവ തമ്മിൽ ബന്ധിപ്പിക്കേണ്ടതാണെന്ന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. നിരവധി തവണ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ, ഇക്കുറിയും സമയപരിധി നീട്ടിയില്ലെങ്കിൽ വ്യക്തികളുടെ പാൻ കാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഭാവിയിൽ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ആയിരം രൂപ ഫീസ് കൂടി നൽകേണ്ടി വരും.

Add Asianetnews as a Preferred SourcegooglePreferred

മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽ പാൻ കാർഡ് ഫർണിഷ് ചെയ്യേണ്ടത് നിർബന്ധമായതിനാൽ ഈ രണ്ട് നടപടികളിൽ മാത്രമായി പാൻ കാർഡ് ഉടമസ്ഥരുടെ പ്രയാസങ്ങൾ അവസാനിക്കില്ല. അസാധുവായ പാൻ കാർഡ് സമർപ്പിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് 1961 ലെ ആദായനികുതി നിയമം സെക്ഷൻ 272 എൻ പ്രകാരം, പതിനായിരം രൂപ പിഴയും ഈടാക്കും.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്ത വ്യക്തികൾ മാർച്ച് 31 ന് ശേഷം ഉയർന്ന ടിഡിഎസ് നൽകേണ്ടി വരും. അതിന് പുറമെ പതിനായിരം രൂപ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം നൽകേണ്ടി വരും. അതിനാൽ തന്നെ പണം നഷ്ടമാവാതിരിക്കാനും മനപ്രയാസവും അലച്ചിലുകളും ഒഴിവാക്കാനും എത്രയും വേഗം പാൻ കാർഡിനെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതാണ് ഉചിതം.

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് ഇതിന്റെ ചുമതല. ഒന്നിൽ കൂടുതൽ പാൻ കാർഡ് ഒരാളിൽ നിന്ന് കണ്ടെത്തിയാൽ അയാൾ 10000 രൂപ പിഴയടക്കേണ്ടി വരും. അതിനാൽ തന്നെ രണ്ട് പാൻ കാർഡ് ഉള്ളവർ എത്രയും പെട്ടെന്ന് ഇത് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണം, അതിനായി ആദായ നികുതി വകുപ്പിനെ ബന്ധപ്പെടണം.