സഹകരണ ബാങ്കുകൾക്കെതിരായ നീക്കങ്ങൾ കേരളത്തെ ലക്ഷ്യം വെച്ച്: മുഖ്യമന്ത്രി പിണറായി വിജയൻ
കേരള ബാങ്കിന്റെ വിദ്യാർത്ഥികൾക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാനിധി പദ്ധതിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനവും ശ്രദ്ധേയമായി

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വഴിയാണ് ഗ്രാമങ്ങളിൽ ബാങ്കിംഗ് വ്യാപകമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്കുകൾക്കെതിരെയാ ചില നീക്കങ്ങൾ കേരളത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്. കേരള ബാങ്കിന് എതിരെയുള്ള നീക്കങ്ങളും ശക്തിപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരള ബാങ്കിന്റെ വിദ്യാർത്ഥികൾക്കായുള്ള വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാനിധി പദ്ധതിക്കെതിരെയാ മുഖ്യമന്ത്രിയുടെ നിലപാടും ശ്രദ്ധേയമായി. സമ്പാദ്യത്തെ കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്ന് പോയവരുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇത് അപകടകരമായ അവസ്ഥയാണ്. എന്തിനാണ് സമ്പാദ്യം എന്ന് ചിന്തിക്കേണ്ട ഘട്ടമാണ്. സമ്പാദിക്കാനല്ല ശരിയായ ജീവിതം നയിക്കാനാണ് പഠിക്കേണ്ടത്. കുട്ടികളിൽ അമിതമായ സമ്പാദ്യ ബോധമുണ്ടാകാൻ പാടില്ല. തന്റെ കൈയ്യിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാകണം.' വിദ്യാനിധി പദ്ധതിക്ക് എതിരല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ സ്ഥാപനങ്ങൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാൻ പാടില്ലെന്ന ആർബിഐ പരസ്യം തെറ്റിദ്ധാരണജനകമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിച്ചാണ്.