പദ്ധതി പൂര്‍ത്തിയാകുന്നതോടെ സേവനദാതാക്കളെ കണ്ടെത്തി 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം എത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം 

തിരുവനന്തപുരം: കെ ഫോൺ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ വിവധ മേഖലകളിൽ കേരളം ലോകത്തിന്‍റെ നെറുകയിൽ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐടി മേഖലയിൽ സംസ്ഥാനത്ത് വിപ്ലവാത്മകമായ മാറ്റത്തിനാണ് പദ്ധതി വഴിയൊരുക്കുന്നത്. ഇടത് സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ കെ ഫോണിന്‍റെ ആദ്യഘട്ടത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. 

ആയിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ ഇതിനകം ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിച്ചു കഴിഞ്ഞു. ജൂലൈ മാസത്തോടെ 5700 സര്‍ക്കാര്‍ ഓഫീസുകളെ പദ്ധതിയുടെ ഭാഗമാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകും. സേവന ദാതാക്കളെ നിശ്ചയിച്ചതിനു ശേഷം 20 ലക്ഷത്തോളം വീടുകളില്‍ സൗജന്യമായി അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.