പരാതിക്കാർ കൊച്ചിയിൽ എത്തി മൊഴി നൽകണമെന്ന് സിബിഐ, പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം വൈകുന്നു
ഓരോ ജില്ലയിലും മൊഴിയെടുക്കാൻ സൗകര്യം ഒരുക്കിയാൽ ഈ പ്രശ്നം പരിഹരിക്കാമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഇഴഞ്ഞുനിങ്ങുന്നതായി പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ. കൊവിഡ്-19 നിയന്ത്രണങ്ങളിൽ അന്വേഷണം കുരുങ്ങിയ സാഹചര്യമാണിപ്പോൾ. സാമ്പത്തിക തട്ടിപ്പ് നടന്ന് ഒരു വർഷം പൂർത്തിയാകാൻ പോകുന്ന കേസിൽ നിലവിൽ സിബിഐയാണ് അന്വേഷണം നടത്തുന്നത്.
പരാതിക്കാർ കൊച്ചിയിൽ എത്തി വേണം മൊഴി നൽകാൻ, പരാതിക്കാരിൽ നല്ലൊരു പങ്കും മുതിർന്ന പൗരന്മാരാണ്. രണ്ടായിരത്തിലേറെ പരാതിക്കാരുളള കേസിൽ ഓരോത്തരും മൊഴി നൽകാൻ കൊച്ചിയിൽ എത്തുന്നത് പ്രായോഗികമല്ല. കൊവിഡ് നിയന്ത്രണം ഉളളതിനാൽ ഇവർക്ക് യാത്രയ്ക്ക് പരിമിതിയുണ്ട്. ഓരോത്തരും കൊച്ചിയിൽ എത്തി മൊഴി നൽകിയാൽ, മൊഴികൾ രേഖപ്പെടുത്താൻ മാത്രം ഒരു വർഷത്തോളം വേണ്ടിവരുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഓരോ ജില്ലയിലും മൊഴിയെടുക്കാൻ സൗകര്യം ഒരുക്കിയാൽ ഈ പ്രശ്നം പരിഹരിക്കാമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.