ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങും; കുതിച്ചുകയറി വില
ഉള്ളിവില നിയന്ത്രിക്കാനാകാതെ നിൽക്കുന്ന കേന്ദ്രസർക്കാരിന് ഉരുളക്കിഴങ്ങിന്റെ വില ഉയരുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പരമാവധി പത്ത് ദിവസത്തിനുള്ളിൽ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
ദില്ലി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തെമ്പാടും ഉള്ളിക്ക് രേഖപ്പെടുത്തിയിരുന്നത്. ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങും ഇപ്പോൾ സാധാരണക്കാരനെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. വൻതോതിൽ ഉരുളക്കിഴങ്ങിനും വില ഉയരുന്നെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.
ദില്ലിയിൽ മാത്രം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വിലയിൽ 75 ശതമാനത്തിലേറെ വർധനവാണ് ഉണ്ടായത്. കൊൽക്കത്തയിൽ വില ഇരട്ടിയായി. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലും വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഉരുളക്കിഴങ്ങിന് ദില്ലിയിൽ 32 രൂപയും മറ്റ് നഗരങ്ങളിൽ 40 നും 50 നും ഇടയിലുമായിരുന്നു വില. പഞ്ചാബിലും യുപിയിലും ബംഗാളിലും കാലം തെറ്റി പെയ്ത മഴയാണ് ഈ മാറ്റത്തിന് കാരണം. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, ഉള്ളിവില നിയന്ത്രിക്കാനാകാതെ നിൽക്കുന്ന കേന്ദ്രസർക്കാരിന് ഉരുളക്കിഴങ്ങിന്റെ വില ഉയരുന്നത് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പരമാവധി പത്ത് ദിവസത്തിനുള്ളിൽ ഉരുളക്കിഴങ്ങിന്റെ വില താഴുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. പുതിയ സ്റ്റോക്ക് അപ്പോഴേക്കും വിപണിയിലെത്തും.