തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ; ഊർജ്ജ ഉപഭോഗം ഏപ്രിലിലെ ആദ്യ 14 ദിവസത്തിൽ ഉയർന്നു
ഇപ്പോൾ നില മാറിയെന്നും വ്യാവസായിക രംഗം പഴയ നിലയിലേക്ക് മടങ്ങിവരുന്നതാണ് ഇപ്പോഴത്തെ വർധനവിന് കാരണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ദില്ലി: രാജ്യത്തെ ഊർജ്ജ ഉപഭോഗത്തിൽ ഏപ്രിൽ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചകളിൽ വർധനവ്. 45 ശതമാനമാണ് വർധന. 60.62 ബില്യൺ യൂണിറ്റ് ഊർജ്ജമാണ് ഉപഭോഗം. വാണിജ്യ-വ്യാവസായിക മേഖലയിൽ നിന്ന് വൈദ്യുത ഉപഭോഗത്തിൽ വർധനവുണ്ടായതാണ് കാരണം.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ 41.91 ബില്യൺ യൂണിറ്റ് വൈദ്യുതിയായിരുന്നു ഉപഭോഗം. ഏപ്രിൽ എട്ടിനാണ് ഈ മാസത്തിലെ ആദ്യ രണ്ടാഴ്ചകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം ഉണ്ടായത്. 182.55 ജിഗാ വാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ഉപഭോഗമായ 132.20 ജിഗാ വാട്ടിനെ അപേക്ഷിച്ച് 38 ശതമാനം വർധനയാണ് ഉണ്ടായത്.
എന്നാൽ, കഴിഞ്ഞ വർഷം ഏപ്രിലിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതിന്റെ കാരണം ലോക്ക്ഡൗൺ ആയിരുന്നുവെന്നാണ് വ്യവസായ രംഗത്തെ പ്രമുഖരുടെ അഭിപ്രായം. എന്നാൽ, ഇപ്പോൾ നില മാറിയെന്നും വ്യാവസായിക രംഗം പഴയ നിലയിലേക്ക് മടങ്ങിവരുന്നതാണ് ഇപ്പോഴത്തെ വർധനവിന് കാരണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.