പൗരത്വ നിയമ ഭേദഗതി: പ്രതിഷേധത്തില്‍ റെയിൽവേയുടെ നഷ്ടം കോടികൾ
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധത്തില്‍ റെയില്‍വേയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി നടന്ന പ്രതിഷേധത്തില്‍ പശ്ചിമ ബംഗാളില്‍ 84 കോടിയുടെ നഷ്ടം ഉണ്ടായതായി റിപ്പോർട്ട്. ഡിസംബർ 13 മുതൽ 15 വരെ വെറും മൂന്നു ദിവസതത്തിനുള്ളിലാണ് ഈ നഷ്ടം സംഭവിച്ചതെന്ന് കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റെയില്‍വേ വ്യക്തമാക്കുന്നു.
പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചത് 72.2 കോടിയുടെ സ്വത്തുക്കളാണ്. സീൽദാഹ ഡിവിഷനിൽ മാത്രം 46 കോടിയുടെ നഷ്ടമുണ്ടായി. മൾഡ ഡിവിഷനിൽ 24.5 കോടിയുടെയും ഹൗറയിൽ ഒരു കോടിയുടെയും നഷ്ടം സംഭവിച്ചു.
പ്രതിഷേധത്തില്‍ ദക്ഷിണ റയിൽവെയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. 12.75 കോടിയുടേതാണ് നഷ്ടം. ട്രെയിനുകൾ, സ്റ്റേഷനുകൾ, ട്രാക്കുകൾ എന്നിവയ്ക്കുണ്ടായ നഷ്ടമാണിത്. കൊൽക്കത്ത ഹൈക്കോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ചീഫ് ജസ്റ്റിസ് ടിബിഎൻ രാധാകൃഷ്ണൻ, ജസ്റ്റിസ് എ ബാനർജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Read More: മരട് പൊളിഞ്ഞു വീണു, ആ 'വീഴ്ച'യിൽ നിന്ന് ഇനി ഫ്ലാറ്റുവാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ