നടപ്പു സാമ്പത്തിക വർഷത്തിൽ 2019-20 കാലത്തെ ഡിസംബർ വരെയുള്ള ഒൻപത് മാസത്തെ കണക്കുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ ഇടിവ് കണ്ടത്.

ദില്ലി: റെയിൽവെ വരുമാനം കുത്തനെ ഇടിഞ്ഞു. 2020 ലെ വരുമാനത്തിൽ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തിൽ ഉണ്ടായത്. കൊവിഡ് 19 മഹാമാരി വരുത്തിവെച്ചതാണ് ഈ നഷ്ടമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. പാർലമെന്റിൽ കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം പറഞ്ഞത്.

നടപ്പു സാമ്പത്തിക വർഷത്തിൽ 2019-20 കാലത്തെ ഡിസംബർ വരെയുള്ള ഒൻപത് മാസത്തെ കണക്കുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ ഇടിവ് കണ്ടത്. ഇതിൽ 32768 കോടി രൂപയും ടിക്കറ്റ് വരുമാനത്തിലുണ്ടായ കുറവാണ്. സോണൽ റെയിൽവെകൾക്ക് സംഭവിച്ച നഷ്ടത്തിന്റെ വിശദമായ കണക്കും മന്ത്രി പാർലമെന്റിൽ വെച്ചു.

കൊവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി വലിയ മുൻകരുതലാണ് റെയിൽവെ സ്വീകരിച്ചത്. റെയിൽവെ സർവീസുകൾ വെടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.