ദിവസേന ലക്ഷക്കണക്കിന് സന്ദർശകരെയാണ് നഗരം പ്രതീക്ഷിക്കുന്നത്. അതിനാൽ, വരും മാസങ്ങളിൽ തൊഴിലവസരങ്ങളിൽ തുടർച്ചയായ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.

യോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 20,000 തൊഴിലവസരങ്ങൾ. ദിവസേന ലക്ഷക്കണക്കിന് സന്ദർശകരെയാണ് നഗരം പ്രതീക്ഷിക്കുന്നത്. അതിനാൽ, വരും മാസങ്ങളിൽ തൊഴിലവസരങ്ങളിൽ തുടർച്ചയായ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. രാമക്ഷേത്രം, അയോധ്യയെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും പ്രതിദിനം മൂന്ന് മുതൽ നാല് ലക്ഷം വരെ സന്ദർശകരെ പ്രതീക്ഷിക്കുന്നതായും റാൻഡ്‌സ്റ്റാഡ് ഇന്ത്യയിലെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ യെഷാബ് ഗിരി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വിനോദസഞ്ചാരികളുടെ വരവ് കുതിച്ചുയരുന്നത് അയോധ്യയിലെ താമസ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും വർധിപ്പിക്കാൻ ഇടയാക്കും. ഇത് അയോധ്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വമ്പൻ വിപുലീകരണത്തിന് കാരണമാകും. 20,000 മുതൽ 25,000 വരെ സ്ഥിര, താത്കാലിക നിയമനങ്ങൾ ഉണ്ടായേക്കാം. 

ഹോസ്പിറ്റാലിറ്റി മാനേജർ, റസ്റ്റോറന്റ്, ഹോട്ടൽ സ്റ്റാഫ്, ലോജിസ്റ്റിക് മാനേജർമാർ, ഹോട്ടൽ ജീവനക്കാർ, പാചകക്കാർ, ഡ്രൈവർമാർ എന്നിവരുൾപ്പെടെ ഹോസ്പിറ്റാലിറ്റി, ട്രാവൽ, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട വിവിധ റോളുകളിൽ കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 10,000 മുതൽ 20,000 വരെ തസ്തികകൾ സൃഷ്ടിച്ചതായി ടീംലീസിന്റെ വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ പറഞ്ഞു. 

അയോധ്യയിൽ മാത്രമല്ല, ലഖ്‌നൗ, കാൺപൂർ, ഗോരഖ്പൂർ തുടങ്ങിയ അയൽ നഗരങ്ങളിലേക്കും ജോലി സാദ്ധ്യതകൾ വർധിക്കും. അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ ക്ഷേത്രത്തിലെ ദൈനംദിന ആവശ്യങ്ങൾക്ക് എത്ര ജീവനക്കാർ വേണമെന്നതിന്റെ കണക്കുകൾ വ്യക്തമാകും. 2-3 ലക്ഷം സന്ദർശകർ എത്തുമെന്ന ധാരണ ശരിയാകുകയാണെങ്കിൽ, ഭക്തരുടെ താമസം, ലോജിസ്റ്റിക്‌സ്, ഭക്ഷണ ആവശ്യങ്ങൾ എന്നിവ പരിഹരിക്കുന്നതിന് കൂടുതൽ ജീവനക്കാർ വേണ്ടി വരും. 

ഈ ജോലികളിൽ ഭൂരിഭാഗവും താൽക്കാലികമാണെങ്കിലും, വികസിച്ചുകൊണ്ടിരിക്കുന്ന ഡിമാൻഡും ക്ഷേത്രം സന്ദർശിക്കുന്ന യഥാർത്ഥ ഭക്തരുടെ എണ്ണവും അനുസരിച്ച് വമ്പൻ തൊഴിൽ അവസരങ്ങളാണ് വരാനിരിക്കുന്നത്.