വളര്‍ച്ചയുടെ വീണ്ടെടുക്കലിനായി 2020 പകുതി മുതല്‍ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് നാല് ശതമാനത്തില്‍ നിലനിര്‍ത്തി വരുകയാണ്. 

മുംബൈ: ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തില്‍ ഇളവ് വന്നത് ധനയ തീരുമാനങ്ങളെടുക്കുന്നതിലെ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് റിസര്‍വ് ബാങ്ക്. ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മൂന്നാം പാദത്തിലും സമാന നില തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

രണ്ടാം കൊവിഡ് തരംഗം മൂലം ഉണ്ടായ പ്രതിസന്ധികളില്‍ അയവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉല്‍പ്പാദനവും കയറ്റുമതിയും കൂടിയതും വിതരണ ശൃംഖല ശക്തിപ്പെട്ടതും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായി. ചില്ലറ വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പ നിരക്ക് കുറഞ്ഞുവരുന്നതിനെ പ്രതീക്ഷയോടെയാണ് റിസര്‍വ് ബാങ്ക് കാണുന്നത്. 

ഇതോടെ ധനനയത്തില്‍ വളര്‍ച്ചയ്ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിയുളള നയ തീരുമാനത്തിലേക്ക് പോകാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര ബാങ്ക്. വളര്‍ച്ചയുടെ വീണ്ടെടുക്കലിനായി 2020 പകുതി മുതല്‍ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് നാല് ശതമാനത്തില്‍ നിലനിര്‍ത്തി വരുകയാണ്. എന്നാല്‍, ഉടനെ റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് മാറ്റം വരുത്തിയേക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona