പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലമുള്ള ആഗോള പ്രതിസന്ധികള്‍ക്കിടയില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഇഎംഐകളെയും സ്ഥിര നിക്ഷേപ പലിശയെയും തൽക്കാലം ബാധിക്കില്ല. കൂടാതെ, പ്രവാസികൾക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താനുള്ള പരിധിയും ആർബിഐ ഉയർത്തിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തെ വായ്പപ്പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി ഐകകണ്‌ഠ്യേനയാണ് 'ന്യൂട്രല്‍ സ്റ്റാന്‍സോടെ' തീരുമാനം കൈക്കൊണ്ടത്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഇന്ധന വിലക്കയറ്റവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിലയിരുത്തിയാണ് കേന്ദ്ര ബാങ്കിന്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് സാധാരണക്കാരെ എങ്ങനെ ബാധിക്കും?

ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പകളുടെ പലിശനിരക്കായ റിപ്പോ റേറ്റില്‍ മാറ്റമില്ലാത്തതിനാല്‍ സാധാരണക്കാരുടെ പോക്കറ്റിനെ ഇത് ബാധിക്കില്ല. പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഭവന വായ്പകള്‍: റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഭവന വായ്പകളുടെ ഇഎംഐയില്‍ ഉടനടി വര്‍ധനവുണ്ടാകില്ല

കാര്‍, വ്യക്തിഗത വായ്പകള്‍: ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ കാര്‍ വായ്പകളും പേഴ്‌സണല്‍ ലോണുകളും നിലവിലുള്ള നിരക്കില്‍ തന്നെ തുടരും.

ബിസിനസ് വായ്പകള്‍: വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള വായ്പച്ചെലവുകളും കൂടില്ല

സ്ഥിര നിക്ഷേപങ്ങള്‍: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ നിലവിലെ നിരക്കില്‍ തന്നെ തുടരാനാണ് സാധ്യത.

സേവിങ്‌സ് അക്കൗണ്ട്: സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.

സര്‍ക്കാര്‍ വായ്പകള്‍: ബോണ്ട് യീല്‍ഡുകളില്‍ കാര്യമായ വര്‍ധനവുണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ വായ്പച്ചെലവുകളും സുരക്ഷിതമായിരിക്കും.

പ്രവാസികള്‍ക്ക് പുതിയ ഇളവ്

സെബിയുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ പ്രവാസി ഭാരതീയര്‍ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള പരിധി ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ പലിശ നിരക്കുകള്‍

ചില്ലറ വിലക്കയറ്റ നിരക്കില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് 2025 ഫെബ്രുവരി, ഏപ്രില്‍, ഡിസംബര്‍ മാസങ്ങളില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വീതവും ജൂണില്‍ 50 ബേസിസ് പോയിന്റും കുറച്ചിരുന്നു. 2025 ഒക്ടോബറില്‍ രാജ്യത്തെ ചില്ലറ വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.25 ശതമാനത്തില്‍ എത്തിയിരുന്നു. ഉപഭോക്തൃ വിലസൂചിക കണക്കാക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്.