അഞ്ച് സഹകരണ ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ദില്ലി: അഞ്ച് സഹകരണ ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 46 (4) (i), 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47A (1) C വകുപ്പുകൾ പ്രകാരം ആർബിഐ പിഴ ചുമത്തി. 

പിഴകൾ ഇങ്ങനെ; 

കർണാടകയിലെ ചിക്കമംഗളൂരു ജില്ലാ സഹകരണ സെൻട്രൽ ബാങ്ക് ലിമിറ്റഡിന് സെൻട്രൽ ബാങ്ക് 50000 രൂപയാണ് പിഴ ചുമത്തിയത്. നബാർഡിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാണ് പിഴ. തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ സ്ഥിതി ചെയ്യുന്ന ഡിണ്ടിഗൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ 25,000 രൂപ പിഴ ചുമത്തി. നാമമാത്ര അംഗങ്ങൾക്ക് നിശ്ചിത പരിധിയിൽ കൂടുതൽ വായ്പ അനുവദിച്ചതിന്റെ പേരിലാണ് പിഴ. നാസിക്കിലെ ദി ലക്ഷ്മി കോ-ഓപ്പറേറ്റീവ് ബാങ്കിന് 59.90 ലക്ഷം രൂപ ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. ആർബിഐ നിർദ്ദേശിച്ച നീട്ടിയ സമയപരിധിക്കുള്ളിൽ ഈ ബാങ്ക് ബോർഡ് ഓഫ് മാനേജ്‌മെൻ്റ് രൂപീകരിച്ചിട്ടില്ല. കൂടാതെ നാമമാത്ര അംഗങ്ങൾക്ക് നിശ്ചിത പരിധിയിൽ കൂടുതൽ വായ്പ അനുവദിച്ചു എന്നതുമാണ് പിഴയുടെ കാരണം. 

സോലാപൂരിലെ സോലാപൂർ ജനത സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ 28.30 ലക്ഷം രൂപ പിഴ ചുമത്തി. യോജിച്ചതും ശരിയായതുമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു അംഗത്തെ മാനേജ്‌മെൻ്റ് ബോർഡിൽ ബാങ്ക് നിയമിച്ചിരുന്നു. ആർബിഐ പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടും ബാങ്ക് ബിഒഎം പുനഃസംഘടിപ്പിച്ചിള്ള എന്നതാണ് കാരണം. ഉത്തർപ്രദേശിലെ മഥുര ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.