പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനുമായി നിലനില്‍ക്കുന്ന യുദ്ധം ആഗോള വിപണിയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ സമയം വേണമെന്നതാണ് പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ പ്രധാന കാരണം.

വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്ന റിപ്പോ നിരക്കില്‍ ഉടനടി മാറ്റമുണ്ടാകില്ലെന്ന് സൂചന. ഏപ്രില്‍ എട്ടിന് നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ പലിശനിരക്ക് നിലവിലുള്ള 5.25 ശതമാനത്തില്‍ തന്നെ തുടരാനാണ് സാധ്യത. ചുരുങ്ങിയത് 2027 പകുതി വരെയെങ്കിലും പലിശനിരക്കില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനുമായി നിലനില്‍ക്കുന്ന യുദ്ധം ആഗോള വിപണിയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ സമയം വേണമെന്നതാണ് പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ പ്രധാന കാരണം.

Add Asianetnews as a Preferred SourcegooglePreferred

വിലക്കയറ്റം നിയന്ത്രണവിധേയം; എണ്ണവില ആശങ്ക

രാജ്യത്തെ വിലക്കയറ്റം നിലവില്‍ റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിന് താഴെയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പണപ്പെരുപ്പം നിയന്ത്രണവിധേയമായി തുടരുന്നത് ആശ്വാസകരമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും കരുത്തോടെ മുന്നേറുന്നു. എന്നാല്‍, പശ്ചിമേഷ്യയിലെ യുദ്ധം പ്രധാന കപ്പല്‍ ഗതാഗത പാതകളെ തടസ്സപ്പെടുത്തുന്നതും എണ്ണവില ഉയര്‍ത്താന്‍ സാധ്യതയുള്ളതും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യക്ക് എണ്ണവിലയിലുണ്ടാകുന്ന നേരിയ വര്‍ദ്ധനവ് പോലും വലിയ തിരിച്ചടിയാകും.

വിദഗ്ധരുടെ അഭിപ്രായം

റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 71 സാമ്പത്തിക വിദഗ്ധരില്‍ 69 പേരും വരാനിരിക്കുന്ന യോഗത്തില്‍ പലിശനിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ടു. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയിലും സമാനമായ അഭിപ്രായമാണ് ഉയര്‍ന്നിരുന്നത്. നിലവില്‍ രാജ്യത്ത് വിലക്കയറ്റം കുറവായതിനാല്‍ എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധനവ് സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ ഉലയ്ക്കാതെ കൈകാര്യം ചെയ്യാന്‍ ആര്‍ബിഐക്ക് സാധിക്കുമെന്ന് എഎന്‍ഇസെഡ് സാമ്പത്തിക വിദഗ്ധന്‍ ധീരജ് നിം പറഞ്ഞു. എങ്കിലും പലിശനിരക്ക് കുറയ്ക്കുന്നതിനേക്കാള്‍ അത് ഉയരാനുള്ള സാധ്യതകളാണ് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ച്ചയും വെല്ലുവിളികളും

അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ പണപ്പെരുപ്പം ശരാശരി 4.3 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഇതേ കാലയളവില്‍ രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ 2026-27 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന വിലക്കയറ്റവും ഒരേസമയം ഉണ്ടാകുന്നതാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും (37-ല്‍ 30 പേരും) മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം എത്രകാലം നീണ്ടുനില്‍ക്കും എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍, വിപണിയിലെ അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെയുള്ള സമീപനമായിരിക്കും ആര്‍ബിഐ സ്വീകരിക്കുക.