രാജ്യത്തെ പണപ്പെരുപ്പം 4.06 ശതമാനമായി കുറഞ്ഞു
ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2020 ഡിസംബറിൽ 4.59 ശതമാനമായിരുന്നു.
ദില്ലി: രാജ്യത്തെ പച്ചക്കറി വില കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ചില്ലറ പണപ്പെരുപ്പം ജനുവരിയിൽ 4.06 ശതമാനമായി കുറഞ്ഞുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ). ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2020 ഡിസംബറിൽ 4.59 ശതമാനമായിരുന്നു.
മാംസത്തിന്റെയും മത്സ്യത്തിന്റെയും പണപ്പെരുപ്പം ജനുവരിയിൽ 12.54 ശതമാനം ഉയർന്നപ്പോൾ, പച്ചക്കറികളുടെ വിഭാഗത്തിൽ ഇത് 15.84 ശതമാനമായി കുറഞ്ഞു. പഴ വർഗങ്ങളിൽ 4.96 ശതമാനം നിരക്ക് വർധനയുണ്ടായി.
ഇവ കൂടാതെ മുട്ടയുടെ പണപ്പെരുപ്പം 12.85 ശതമാനവും പാൽ ഉൽപന്നങ്ങൾക്ക് 2.73 ശതമാനവും വർദ്ധിച്ചു. ഭക്ഷ്യ എണ്ണയുടെ പണപ്പെരുപ്പം 19.71 ശതമാനം ഉയർന്നു. ഭക്ഷ്യ വിഭാഗത്തിലെ മൊത്ത ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവ് ജനുവരിയിൽ 1.89 ശതമാനമായിരുന്നു, ഡിസംബറിലെ 3.41 ശതമാനത്തിൽ നിന്നാണ് ഈ കുറവുണ്ടായത്.