കീശകാലിയാക്കുമോ? പണപ്പെരുപ്പം 5.52 ശതമാനം; മാർച്ചിൽ വർധന
റീടെയ്ൽ പണപ്പെരുപ്പത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിസർവ് ബാങ്ക് തങ്ങളുടെ ധനനയം തീരുമാനിക്കുന്നത്.
ദില്ലി: ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീടെയ്ൽ പണപ്പെരുപ്പം സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് കേന്ദ്രസർക്കാർ പുറത്തുവിട്ടു. മാർച്ച് മാസത്തിൽ ഫെബ്രുവരിയേക്കാൾ വിലക്കയറ്റ തോത് ഉയർന്നു. ഫെബ്രുവരിയിൽ 5.03 ശതമാനമായിരുന്നത് 5.52 ശതമാനമായാണ് ഉയർന്നത്.
പച്ചക്കറികളുടെ വില 4.83 ശതമാനം ഇടിയുകയാണ് ചെയ്തത്. എന്നാൽ, ഓയിൽ ആന്റ് ഫാറ്റ് ഉൽപ്പന്നങ്ങളുടെ വിലയിൽ 24.92 ശതമാനം വില വർധിച്ചു. മത്സ്യം, ഇറച്ചി ഉൽപ്പന്നങ്ങളുടെ വില 15.09 ശതമാനവും, നോൺ ആൽക്കഹോളിക് പാനീയങ്ങൾ 14.41 ശതമാനവും മുട്ടയുടെ വില 10.6 ശതമാനവും പഴങ്ങളുടെ വില 7.86 ശതമാനവും സുഗന്ധവ്യഞ്ജനങ്ങളുടെ വില 6.72 ശതമാനവും ക്ഷീരോൽപ്പന്നങ്ങളുടെ വില 2.24 ശതമാനവും വർധിച്ചു.
റീടെയ്ൽ പണപ്പെരുപ്പത്തെ അടിസ്ഥാനപ്പെടുത്തിയാണ് റിസർവ് ബാങ്ക് തങ്ങളുടെ ധനനയം തീരുമാനിക്കുന്നത്. ഈ മാസമാദ്യം ചേർന്ന റിസർവ് ബാങ്ക് യോഗത്തിൽ റീടെയ്ൽ പണപ്പെരുപ്പം അഞ്ച് ശതമാനമാക്കാൻ നിശ്ചയിച്ചിരുന്നു.