ഓഹരികളിൽ കൃത്രിമം കാണിച്ചതിന് മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി
ഓഹരികളുടെ എണ്ണത്തിലും വിലയിലും നടത്തുന്ന വഞ്ചന വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസം കെടുത്തുമെന്നും ഉത്തരവിൽ സെബി വ്യക്തമാക്കി.
മുംബൈ: ഓഹരികളിൽ കൃത്രിമം കാണിച്ചതിന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിക്ക് പിഴയിട്ട് സെബി. 2007- ൽ റിലയൻസ് പെട്രോളിയം ഓഹരികളിൽ കൃത്രിമം കാണിച്ചതിനാണ് റിലയൻസ് ഇൻഡസ്ട്രീസിനും ചെയർമാൻ മുകേഷ് അംബാനിക്കും സെബി പിഴയിട്ടത്.
റിലയൻസ് ഇൻഡസ്ട്രീസ് 25 കോടിയും അംബാനി 15 കോടിയും 45 ദിവസത്തിനുള്ളിൽ പിഴയായി ഒടുക്കണമെന്നാണ് സെബിയുടെ ഉത്തരവ്. ഇതു കൂടാതെ നവി മുംബൈ സെസ് കമ്പനി 20 കോടി, മുംബൈ സെസ് കമ്പനി 10 കോടി എന്നിങ്ങനെയും അടയ്ക്കണം.
2007ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയന്‍സ് പെട്രാേളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ 95 പേജുള്ള ഉത്തരവില്‍ പറയുന്നത്. ഓഹരി വില്‍പ്പനയിലെ ക്രമക്കേടും കബളിപ്പിക്കലും നിക്ഷേപകര്‍ക്ക് ഓഹരി വിപണിയിലെ വിശ്വാസം നഷ്ടപ്പെടുത്തും. ഓഹരികളുടെ എണ്ണത്തിലും വിലയിലും നടത്തുന്ന വഞ്ചന വിപണിയിലുള്ള നിക്ഷേപകരുടെ വിശ്വാസം കെടുത്തുമെന്നും ഉത്തരവിൽ സെബി വ്യക്തമാക്കി.