കേന്ദ്രത്തിനെതിരെ ആർഎസ്എസ് അനുകൂല ട്രേഡ് യൂണിയന്‍, ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം
തൊഴിൽ നിയമങ്ങളിൽ മോദി സർക്കാർ ഈയടുത്ത് വരുത്തിയ ഭേദഗതികൾക്കെതിരെയാണ് ബിഎഎംഎസ് പോരാട്ടവുമായി രംഗത്ത് വന്നിരിക്കുന്നത്..
ദില്ലി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ ആർഎസ്എസ് അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് സമരമുഖത്തേക്ക്. തൊഴിൽ നിയമങ്ങളിൽ മോദി സർക്കാർ ഈയടുത്ത് വരുത്തിയ ഭേദഗതികൾക്കെതിരെയാണ് പോരാട്ടം. 12 ഓളം തൊഴിൽ നിയമങ്ങളെ കൂട്ടിയോജിപ്പിച്ച് മൂന്ന് നിയമമാക്കുകയാണ് കേന്ദ്രം ചെയ്തത്.
ലേബർ കോഡിനെ പൊതുവായി ബിഎംഎസ് സ്വാഗതം ചെയ്തിരുന്നുവെങ്കിലും ചില കാര്യങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇവ തൊഴിലാളി വിരുദ്ധമെന്നായിരുന്നു ബിഎംഎസിന്റെ നിലപാട്. സമരം ചെയ്യാനുള്ള അവകാശം നിഷേധിച്ചതും കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയവും അടക്കം വിവിധ കാര്യങ്ങളിൽ ബിഎംഎസിന് എതിർപ്പുണ്ട്.
ബിഎംഎസിന്റെ 19ാമത് വിർച്വൽ കോൺഫറൻസിലാണ് പ്രക്ഷോഭം എന്ന ആവശ്യം ഉയർന്നത്. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. തൊഴിലാളി വിരുദ്ധമായ എല്ലാം നിയമത്തിൽ നിന്ന് പിൻവലിക്കണമെന്നാണ് ബിഎംഎസിന്റെ ആവശ്യം. ഒക്ടോബർ പത്ത് മുതൽ 16 വരെ സൂചനാ പ്രതിഷേധം നടത്തും. ഒക്ടോബർ 28 ന് ദേശവ്യാപക പ്രതിഷേധം നടത്തും. എന്നിട്ടും കേന്ദ്രം ചെവിക്കൊള്ളുന്നില്ലെങ്കിൽ അനിശ്ചിതകാല പ്രതിഷേധത്തിലേക്ക് പോകാനാണ് സംഘടനയുടെ തീരുമാനം.