യെസ് ബാങ്കിന്റെ  ഭൂരിഭാഗം ഓഹരികളും എസ്ബിഐ വിറ്റഴിച്ചേക്കും. യെസ് ബാങ്കിൽ എസ്ബിഐക്ക് 23.99 ശതമാനം ഓഹരിയുണ്ട്.  

ന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും എസ്ബിഐ വിറ്റഴിച്ചേക്കും. യെസ് ബാങ്കിലെ ഓഹരികൾ വാങ്ങുന്നതിനുള്ള ശ്രമങ്ങളുമായി ജാപ്പനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ (എസ്എംബിസി) ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഓഹരി വിൽക്കുന്നത് എസ്ബിഐ ആലോചിക്കുന്നത് . ജാപ്പനീസ് ബാങ്കിന്റെ ഗ്ലോബൽ സിഇഒ അക്കിഹിറോ ഫുകുടോമിൻ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദർശിച്ചേക്കും. യെസ് ബാങ്കിൽ എസ്ബിഐക്ക് 23.99 ശതമാനം ഓഹരിയുണ്ട്. അക്കിഹിറോ ഫുകുടോമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ആർബിഐ ഉദ്യോഗസ്ഥർക്ക് പുറമേ എസ്ബിഐ അധികൃതരുമായും ചർച്ച നടത്തും. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിറ്റോമോ മിറ്റ്സുയി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എസ്എംബിസി.

Add Asianetnews as a Preferred SourcegooglePreferred

നിരവധി അന്താരാഷ്ട്ര കമ്പനികൾ ഇതിനകം തന്നെ യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ ശ്രമം നടത്തുന്നുണ്ട്. എസ്എംബിസിക്ക് പുറമേ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എൻബിഡിയും യെസ് ബാങ്കിനെ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. യെസ് ബാങ്കിലെ 51 ശതമാനം ഓഹരികൾ 42,000 കോടി രൂപയ്ക്കാണ് എസ്എംബിസി വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. 2020ൽ യെസ് ബാങ്കിനെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് രക്ഷിക്കാൻ എസ്ബിഐ 49 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. അതിനുശേഷം എസ്ബിഐ കുറച്ച് ഓഹരികൾ വിറ്റു, യെസ് ബാങ്കിൽ എസ്ബിഐക്ക് 23.99 ശതമാനം ഓഹരിയാണ് ബാക്കിയുള്ളത് . ഈ ഓഹരികളുടെ മൂല്യം 18,000 കോടി രൂപയിലധികം വരും. നേരത്തെ യെസ് ബാങ്കിന്റെ ഓഹരികൾ വിൽക്കാൻ എസ്ബിഐക്ക് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. യെസ് ബാങ്കിന്റെ നിലവിലെ വിപണി മൂല്യം 76,531 കോടി രൂപയാണ്. യെസ് ബാങ്കിൽ എസ്ബിഐക്ക് പുറമേ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ മറ്റ് 11 ബാങ്കുകൾക്ക് 9.74 ശതമാനം ഓഹരിയുണ്ട്.

യെസ് ബാങ്ക് പ്രതിസന്ധി

2014 മാർച്ച് 31 ലെ ബാങ്കിന്റെ ലോൺ ബുക്ക് 55,633 കോടി രൂപയും നിക്ഷേപം 74,192 കോടി രൂപയുമായിരുന്നു. അതിനുശേഷം, ലോൺ ബുക്ക് ഏകദേശം നാലിരട്ടിയായി വളർന്നു, 2019 സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച് ഇത് 2.25 ട്രില്യൺ രൂപയായി. നിക്ഷേപ വളർച്ചയുടെ വേഗത നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ബാങ്കിന്റെ ആസ്തി നിലവാരം മോശമാവുകയും ചെയ്തതോടെ ആർബിഐ ബാങ്കിനെ നിരീക്ഷണത്തിൻ കീഴിലാക്കുകയായിരുന്നു. 2019 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ യെസ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം ഇരട്ടിയായി വർധിച്ച് 17,134 കോടി രൂപയായി. പ്രതിസന്ധി രൂക്ഷമായതോടെ ആർബിഐ 2020ൽ ബാങ്കിനെ ഏറ്റെടുക്കുകയായിരുന്നു.