എടിഎം തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം പാളി, എസ്ബിഐ ബ്രാഞ്ചിന് തീപിടിച്ചു
എസ്ബിഐ എടിഎം തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം അവസാനിച്ചത് തീപിടിത്തതിൽ. കർണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെൽഡിങ് മെഷീനുമായാണ് കള്ളന്മാർ മോഷ്ടിക്കാനെത്തിയത്
കൃഷ്ണഗിരി: എസ്ബിഐ എടിഎം തകർക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം അവസാനിച്ചത് തീപിടിത്തതിൽ. കർണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെൽഡിങ് മെഷീനുമായാണ് കള്ളന്മാർ മോഷ്ടിക്കാനെത്തിയത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് വെൽഡിങ് മെഷീൻ പ്രവർത്തിപ്പിച്ചത്.
ബാങ്കിന്റെ ജനാല വെൽഡിങ് മെഷീൻ ഉപയോഗിച്ച് ഇളക്കിയ ശേഷം അകത്ത് കടക്കാനായിരുന്നു ശ്രമം. എന്നാൽ വെൽഡിങ് മെഷീനിൽ നിന്നുള്ള തീപ്പൊരി ബാങ്കിനകത്തെ ചില കടലാസുകളിൽ വീഴുകയും തീപിടിക്കുകയും ചെയ്തു. തീയണക്കാനുള്ള ശ്രമം വിഫലമായി. ഇതോടെ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്ത കള്ളന്മാർ സ്ഥലംവിട്ടു.
ഇവിടെയടുത്ത് ഉണ്ടായിരുന്ന ഒരു ചായക്കടക്കാരൻ ബാങ്കിൽ തീ ഉയരുന്നത് കണ്ട് ബാങ്ക് ജീവനക്കാരെ വിവരമറിയിച്ചു. ബാങ്ക് ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഇവരെത്തി തീയണയ്ക്കുകയായിരുന്നു. കള്ളന്മാർ ഉപേക്ഷിച്ച ഗ്യാസ് സിലിണ്ടർ തൊണ്ടിമുതലായി പൊലീസ് കണ്ടെടുത്തു. കള്ളന്മാർ ബാങ്കിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഭാഗത്ത് സിസിടിവി ഇല്ല. അതിനാൽ ആരാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.